40 പവനോളം കണ്ടെടുത്തു
തിരുവനന്തപുരം: ആർ.ഡി.ഒ ഓഫീസിലെ തൊണ്ടിമുതലായ സ്വർണമുൾപ്പെടെയുള്ള സാധനങ്ങൾ അപഹരിച്ച കേസിൽ അറസ്റ്റിലായ റിട്ട. സീനിയർ സൂപ്രണ്ട് ശ്രീകണ്ഠൻ നായരെ തെളിവെടുപ്പ് പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിൽ 40 പവനോളം വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ജുവലറികളിൽ നിന്നുമായി കണ്ടെത്തി. പണയത്തിലായിരുന്ന അമ്പത് പവനിലധികം സ്വർണം കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്തതിനാൽ ലേലം ചെയ്തുപോയതായി സ്ഥിരീകരിച്ചു. മക്കളുടെ പഠനത്തിനും മറ്റ് ആർഭാടങ്ങൾക്കും പണം കണ്ടെത്താനാണ് തിരിമറി നടത്തിയതെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. പാറശാലയിലെയും തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിലെയും അരഡസനോളം സ്ഥാപനങ്ങളിൽ പൊലീസ് ശ്രീകണ്ഠൻ നായരുമായെത്തി തെളിവെടുത്തു. തട്ടിപ്പിൽ മറ്റ് ജീവനക്കാർക്ക് ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ലെങ്കിലും തൊണ്ടിസാധനങ്ങൾ സൂക്ഷിക്കുന്നതിലുണ്ടായ വീഴ്ചകൾ സംഭവത്തിന് കാരണമായതായി പൊലീസ് പറഞ്ഞു. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളെല്ലാം മരവിപ്പിച്ച പൊലീസ് അപഹരിച്ച ആസ്തിവകകൾ കണ്ടെത്തുന്നതിനായി ഇയാളുടെ പേരിലുള്ള വസ്തുവകകൾ കണ്ടുകെട്ടാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. തൊണ്ടിമുതലായ 99.5 പവനോളം സ്വർണവും 147.5 ഗ്രാം വെള്ളിയും അരലക്ഷത്തോളം രൂപയും രണ്ട് മൊബൈൽ ഫോണുകളുമാണ് നഷ്ടപ്പെട്ടത്. 2020 മാർച്ച് 30 മുതൽ 2021 ജനുവരി വരെയാണ് ശ്രീകണ്ഠൻ നായർ കളക്‌ടറേറ്റിൽ സീനിയർ സൂപ്രണ്ടായി ജോലി നോക്കിയത്. അതിനുശേഷം കിഫ്ബിയിൽ സ്‌പെഷ്യൽ തഹസീൽദാരായി നിയമിതനായ ശ്രീകണ്ഠൻ നായർ ഇക്കഴിഞ്ഞ മേയിലാണ് വിരമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |