ആംബുലൻസ് സൗകര്യവും രാത്രി ചികിത്സയും ലഭ്യമാക്കും
പത്തനംതിട്ട : വീട്ടുപടിക്കൽ മൃഗചികിത്സാ സേവനവുമായി മൃഗസംരക്ഷണ വകുപ്പ്. രാത്രിയിലും ഇനി ചികിത്സ ലഭിക്കും. വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ കർഷകർക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി ജില്ലയിലെ എട്ട് ബ്ലോക്കുകളിലെ മൃഗസംരക്ഷണ സ്ഥാപനങ്ങളിൽ രാത്രികാല അടിയന്തര മൃഗചികിൽസാ സേവന കേന്ദ്രം പ്രവർത്തിച്ചു തുടങ്ങി. അടിയന്തര ചികിത്സയ്ക്ക് കർഷകരുടെ വീട്ടുപടിക്കൽ വെറ്റിറനറി ആംബുലൻസുകളുമെത്തും. പദ്ധതി മുഖേന അവശ്യ മരുന്നുകൾ 24 മണിക്കൂറും കർഷകർക്ക് ലഭ്യമാകുന്നുണ്ട്. ഈ പദ്ധതിക്ക് 46,59,720 രൂപ വിനിയോഗിച്ചു.
ഗോട്ട് സാറ്റലൈറ്റ് പദ്ധതിയിലൂടെ മലബാറി ഇനത്തിൽപ്പെട്ട ആടുകളുടെ പ്രജനനം ജില്ലയിൽ വർദ്ധിപ്പിച്ചു. കറവയന്ത്രം വിതരണ പദ്ധതിയിലൂടെ മൂന്നു ലക്ഷം രൂപ വിനിയോഗിച്ച് ക്ഷീരകർഷകർക്ക് 12 യൂണിറ്റ് കറവയന്ത്രവും താറാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 5000 താറാവ് കുഞ്ഞുങ്ങളെയും വിതരണം ചെയ്തു.
ചാണകക്കുഴി നിർമ്മാണം
ചാണകക്കുഴി നിർമ്മാണം പദ്ധതിയിലൂടെ ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിന്റെ ഭാഗമായി ജൈവമാലിന്യങ്ങൾ വളമാക്കി മാറ്റുന്നതിനായി 6,87,500 രൂപ 55 യൂണിറ്റ് പദ്ധതി നിർവഹണത്തിനായി വിനിയോഗിച്ചു. വ്യവസായിക ആടുവളർത്തലിലൂടെ വീട്ടുമുറ്റത്തെ ആടുവളർത്തൽ വിപുലപ്പെടുത്തുന്നതിന് 13 പഞ്ചായത്തുകളിലായി 19 പെണ്ണാടും ഒരു ആണ് ആടും അടങ്ങുന്ന ഒരു യൂണിറ്റ് പദ്ധതി നടപ്പാക്കി.
ലാബുകളുടെ ശാക്തീകരണം പദ്ധതിയിൽ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് നാല് ലക്ഷം രൂപ അനുവദിച്ചു. ജില്ലയിൽ നിരണത്ത് പ്രവർത്തിക്കുന്ന താറാവ് വളർത്തൽ കേന്ദ്രത്തിന് പേരന്റഡ് സ്റ്റോക്ക്, തീറ്റപ്പുൽ, പോഷക ദ്രവ്യങ്ങൾ, മരുന്നുകൾ, ജൈവവസ്തുക്കൾ എന്നിവ വാങ്ങുന്നതിനും പ്രവർത്തന ചെലവുകൾക്കുമായി 1.20 കോടി രൂപ വകയിരുത്തി നൽകി.
'' കന്നുകാലികൾക്ക് ചികിത്സയും മികച്ച പരിചരണവും ലക്ഷ്യമാക്കിയാണ് വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. കർഷകരുടെ വീട്ടുപടിക്കൽ സേവനം ലഭ്യമാക്കുന്നതിനു വേണ്ടി വെറ്ററിനറി ആംബുലൻസ് സൗകര്യം ലഭിക്കും.
ഡോ.കെ.അജിലാസ്റ്റ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |