തിരുവനന്തപുരം: കേരളകൗമുദി റിപ്പോർട്ട് ചെയ്ത് 12 മണിക്കൂർ തികയുംമുമ്പ് കൊവിഡ് ധനസഹായത്തിനായി എട്ടുമാസമായി കെട്ടികിടന്ന അപേക്ഷകളിൽ റവന്യുവകുപ്പ് അടിയന്തര നടപടി സ്വീകരിച്ചു. 474 പേർക്കായി 23,70,000 രൂപ ഇന്നലെ വിതരണം ചെയ്തു. ആലപ്പുഴ, വയനാട്, പത്തനംതിട്ട, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലുള്ളവർക്കാണിത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 34.95ലക്ഷം രൂപ വിവിധ ജില്ലകൾക്ക് നേരത്തെ അനുവദിച്ചിരുന്നു. അതിൽ നിന്നാണ് 23 ലക്ഷം രൂപ ഇന്നലെ തിടുക്കത്തിൽ അനുവദിച്ചത്. ശേഷിക്കുന്നത് അടുത്ത ദിവസങ്ങളിൽ നൽകും. 20,022 അപേക്ഷകളിൽ ആദ്യഘട്ടത്തിൽ അംഗീകരിച്ചത് 5,969 എണ്ണമാണ്.
അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം ഏത് അക്കൗണ്ട് ഹെഡിൽ ഉൾപ്പെടുത്തണമെന്ന് ധനവകുപ്പ് തീരുമാനിക്കാത്തതാണ് വിതരണത്തിന് തടസമായിരുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഉടൻ ഉത്തരവ് പുറത്തിറക്കിയേക്കും. അതോടെ അർഹതപ്പെട്ട കുടുംബങ്ങൾക്കെല്ലാം തുക വൈകാതെ കിട്ടും. ബി.പി.എൽ കുടുംബാംഗം കൊവിഡ് ബാധിച്ച് മരിച്ചാൽ സംസ്ഥാന സർക്കാർ മാസം 5000 രൂപാവീതം മൂന്നുവർഷം കുടുംബത്തിന് നൽകാനുള്ള തീരുമാനം നടപ്പിലായില്ലെന്ന് ഇന്നലെ കേരളകൗമുദി മുഖ്യവാർത്തയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് റവന്യു വകുപ്പിന്റെ മിന്നൽവേഗത്തിലുള്ള നടപടി.
2021ഒക്ടോബർ 13ലെ മന്ത്രിസഭ യോഗമാണ് പ്രതിമാസ ധനസഹായം നൽകാൻ തീരുമാനമെടുത്തത്. നവംബർ ഒന്നു മുതൽ ഓൺലൈൻ അപേക്ഷ സ്വീകരിച്ചുതുടങ്ങി. സംസ്ഥാനതലത്തിൽ ലാൻഡ് റവന്യു കമ്മിഷണറേറ്റിനും ജില്ലാ തലത്തിൽ കളക്ടറേറ്റിലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് വിഭാഗത്തിനുമാണ് ഏകോപനച്ചുച്ചുമതല.
നടപടിക്രമങ്ങളുടെ
നൂലാമാല വിന
കളക്ടറേറ്റുകളിലും ഭൂരിഭാഗം വില്ലേജ് ഓഫീസുകളിലും അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു പണം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളിലാണ് കാലതാമസം. അർഹതപ്പെട്ടവർക്ക് തുക അനുവദിക്കാൻ ഈ അപേക്ഷകൾ ദുരന്തനിവാരണ വകുപ്പിന് നൽകണം. അവിടെ നിന്ന് സർക്കാരിന് കൈമാറി ദുരിതാശ്വാസ നിധിയിൽ നിന്ന് വിതരണം ചെയ്യാനുള്ള ഉത്തരവ് ഇറക്കണം. എന്നാൽ, ധനകാര്യവകുപ്പ് ഇതിനായി പ്രത്യേക ഹെഡ് ഒഫ് അക്കൗണ്ട് അനുവദിച്ചാൽ ഈ നൂലാമാല ഒഴിവാക്കി കളക്ടറേറ്റുകളിൽ നിന്ന് തുക അനുവദിക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |