കുറ്റ്യാടി : കർഷകർക്ക് ഭീഷണിയായി വയലുകളിൽ അട്ടശല്യം രൂക്ഷം. ഊരത്ത്, തെന്നാരം പൊയിൽ നൊട്ടിക്കണ്ടി ഭാഗങ്ങളിലെ വയലുകളിലാണ് അട്ട ശല്യം രൂക്ഷമായിരിക്കുന്നത്. കാലങ്ങളായി വിവിധയിനം കൃഷികൾ ചെയ്ത് ജീവിച്ചിരുന്ന പ്രദേശത്തെ കർഷകരാണ് ഇതുമൂലം പ്രയാസത്തിലായിരിക്കുന്നത്. കൃഷി ചെയ്യാനും മറ്റാവശ്യങ്ങൾക്കായും പാടങ്ങളിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് കർഷകർ. ചൂണ്ട് വിരലോളം വലുപ്പമുള്ള പച്ച നിറത്തിലുള്ള അട്ടകളാണ് കൃഷിയിടങ്ങളിൽ വ്യാപിച്ചിരിക്കുന്നത്. ഇവ കാലിൽ സൂചിപോലുള്ള മുന തറപ്പിച്ച് രക്തം ഊറ്റിക്കുടിക്കുകയാണ് ചെയ്യുന്നത്. കടിക്കുന്ന ഭാഗത്ത് രക്തം കട്ടപിടിക്കാൻ വൈകുമെന്നത് വലിയ അപകടത്തിലേക്ക് നയിക്കുമെന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഇവ ഒരു പോലെ ഉപദ്രവകാരിയാണ്.
കാലങ്ങളായി കറവ മാടുകളെ പരിപാലിച്ച് ഉപജീവനം നടത്തി വരുന്ന കർഷകർക്ക് വയലുകളിൽ പുല്ല് മേയാൻ പശുക്കളെ ഇറക്കാൻ പറ്റാത്ത അവസ്ഥയാണ്. പശുക്കളുടെ ദേഹത്തും, മൂക്കിലും അട്ടകൾ കയറുന്നത് കാരണം കനത്ത രക്തസ്രാവത്തിന്ന് കാരണമായി മരണം വരെ സംഭവിക്കാൻ സാദ്ധ്യത ഉണ്ടാകുമെന്നുമാണ് കർഷകർ പറയുന്നത്. നെല്ലിന്ന് പുറമെ ഹ്രസ്വകാല പച്ചക്കറി കൃഷികളും ചെയ്തിരുന്ന കർഷകർ അട്ട ശല്യം കാരണം കൃഷി തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പരിസരത്തെ വയലിൽ പണിക്കെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾ അട്ട ശല്യം കാരണം ജോലി അവസാനിപ്പിക്കുകയായിരുന്നു. പലരും അട്ടയെ അകറ്റാൻ ഉപ്പും, സോപ്പും ഉൾപെടെയുള്ള വസ്തുക്കളുമായാണ് വയലോരങ്ങളിൽ എത്താറുള്ളത്. പാട ശേഖര സമിതികളുടെയും, മറ്റും വിജയകരമായി കൃഷി ചെയ്തിരുന്ന ഊരത്ത് വയലുകളിലെ അട്ടശല്യം ഇല്ലാതാക്കാൻ കൃഷി വകുപ്പ് അധികാരികൾ ആവശ്യമായ നടപടികൾ ഉടൻ തന്നെ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
@ ചോര കുടിയൻ അട്ടകൾ
ഹിറുഡിനേറിയ ഗ്രാനുലോസ" എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന അട്ടകളാണ് വയലുകളിൽ സാധാരണ കാണപ്പെടുന്നത്. ഇത്തരം അട്ടകൾ ശരീരത്തിൽ കടിച്ച് പിടിക്കുകയാണ് പതിവ്. തുടർന്ന് സോപ്പ് ലായനി, ഉപ്പ് തുടങ്ങിയ കൊണ്ട് കടിച്ച് കിടക്കുന്ന അട്ടയുടെ ദേഹത്ത് തേച്ച് പുരട്ടിയാൽ മാത്രമെ ഇവയെ ശരീരത്തിൽ നിന്നും വേർപെടുത്താൻ സാധിക്കുകയുള്ളൂ.വേർപെടുത്തിയാലും രണ്ട് മണിക്കൂറെങ്കിലും ശരീരത്തിൽ നിന്ന് രക്തസ്രാവം ഉണ്ടാവും. ഒരാഴ്ചയെങ്കിലും ചൊറിച്ചിലും അനുഭവപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |