ശ്രീഹരിക്കോട്ട: സിംഗപ്പൂരിൽ നിന്നുള്ള മൂന്ന് ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി സി 53 ഐ.എസ്.ആർ.ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റെറിലെ രണ്ടാംവിക്ഷേപണത്തറയിൽ നിന്നാണ് പി.എസ്.എൽ.വി സി 53 വിക്ഷേപണം നടന്നത്.
മൂന്ന് ഉപഗ്രഹങ്ങളാണ് പി.എസ്.എൽ.വി സി- 53 ഭ്രമണപഥത്തിൽ എത്തിച്ചത്.
സിംഗപ്പൂരിൽ നിന്നുള്ളതും റിപ്പബ്ലിക് ഒഫ് കൊറിയയുടെ സ്റ്റാരെക് ഇനിഷ്യേറ്റീവ് നിർമ്മിച്ചതുമായ DS- EO, NeuSAR ഉപഗ്രഹങ്ങളും സിംഗപ്പൂരിലെ നന്യാംഗ് ടെക്നോളജിക്കൽ യൂണിവേഴ്സസിറ്റിയിലെ വിദ്യാർത്ഥികൾ നിർമ്മിച്ച എസ് ക്യൂബ് -1 ഉപഗ്രഹവുമാണ് വിക്ഷേപിച്ചത്. നന്യാംഗ് യൂണിവേഴ്‌സിറ്റിയുടെ എസ് - ക്യൂബ് -1 ഉപഗ്രഹ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് തിരുവനന്തപുരം അമ്പലമുക്ക് സ്വദേശി അമൽ ചന്ദ്രനായിരുന്നു. സ്‌റ്റുഡന്റ് സാറ്റലൈറ്റ് സീരീസ് അഥവാ എസ് ക്യൂബ് എന്നാണ് ദൗത്യത്തിന് പേര്. രണ്ട് കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഏറോ സ്പേസ് എൻജിനീയറായ അമൽ ചന്ദ്രൻ നന്യാംഗ് യൂണിവേഴ്‌സിറ്റിയിലെ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്‌ടറാണ്.
ഐ. എസ്. ആർ. ഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്പെയ്സ് ഇന്ത്യയുടെ രണ്ടാമത്തെ വാണിജ്യ വിക്ഷേപണമാണിത് . പി.എസ്.എൽ.വിയുടെ 55-ാമത്തെയും പി.എസ്.എൽ.വി കോർ എലോൺ റോക്കറ്റിന്റെ 15-ാമത്തെയും വിക്ഷേപണമാണ് ഇന്ന് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |