ചിലർ വരുമ്പോൾ ലോകം വഴിമാറും എന്ന സിനിമാ ഡയലോഗ് ഓർത്തുപോകും വേണുവിന്റെ വിശേഷങ്ങൾ കേൾക്കുമ്പോൾ. കർമ്മം കൊണ്ട് ഐ.ടിക്കാരനെങ്കിലും യാത്രകളും ഫോട്ടോഗ്രഫിയും കാടും സിനിമയുമെല്ലാമുണ്ട് സിരകളിൽ.
വേണുവിന്റെ ഐ.ടി ലോകം
2010ൽ ഐ.ടിയിൽ വേണു ഒരു കൈയൊപ്പിട്ടു. സ്വർണവരകളായിരുന്നു അത്. ലിറ്റ്മസ് 7ന്റെ ജനനം! പിന്നെ വച്ചടികയറ്റം. കേരളത്തിലെ ഏറ്റവും ലാഭക്ഷമതയുള്ള ഐ.ടി കമ്പനികളിലൊന്നായി വേണു ഗോപാലകൃഷ്ണൻ എന്ന കരുനാഗപ്പള്ളിക്കാരൻ നയിക്കുന്ന ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് മാറി. വേണുവിന്റെ സേവനത്തിനായി വരിനിൽക്കുന്നതാകട്ടെ വോൾമാർട്ട് ഉൾപ്പെടെ ആഗോള ഇ-കൊമേഴ്സ് റീട്ടെയിൽ ഭീമന്മാരും.
എന്താണ് ലിറ്റ്മസ് 7? സാധാരണക്കാരുമായി എന്താണ് ബന്ധം?
വലിയ ബന്ധമുണ്ടെന്ന് വേണു പറയും. റീട്ടെയിൽ ഇ-കൊമേഴ്സ് സൈറ്റുകളിലൂടെ സാധനങ്ങൾ വാങ്ങാത്തവർ ചുരുക്കം. ഇ-കൊമേഴ്സ് സൈറ്റുകളുടെ റീട്ടെയിൽ വിഭാഗങ്ങളുടെ പിന്നണിയിലെ ഐ.ടി അഥവാ ഡിജിറ്റൽ വശങ്ങൾ സോഫ്റ്റ്വെയറിലൂടെ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് ലിറ്റ്മസ് 7.
ഈ രംഗത്ത് ഈ ജോലി ഉന്നതനിലവാരത്തോടെയും വ്യത്യസ്തമായും ചെയ്യുന്ന കമ്പനികൾ വിരളം. അതാണ് ലിറ്റ്മസ് 7ന്റെ മികവും.
അടുക്കളയിൽ നിന്ന്...
'കിച്ചൺ ഈസ് വെയർ ഐഡിയാസ് കുക്ക്ഡ്" - വേണു പറയാറുള്ള ഡയലോഗാണിത്. ലിറ്റ്മസ് 7നെ കുറിച്ച് പറയുമ്പോൾ ഏറെ പ്രസക്തം. കൂട്ടുകാരനിൽ നിന്ന് കടം വാങ്ങിയ എഴുലക്ഷം രൂപയുമായി മറ്റൊരു ചങ്ങാതിയുടെ വീടിന്റെ അടുക്കള മാറ്റംവരുത്തിയാണ് ലിറ്റ്മസ് 7ന്റെ ആദ്യ ഓഫീസ് ഒരുക്കിയത്; 2010ൽ. ആശയം പച്ചപിടിച്ചത് അതിവേഗം. ആഗോള വമ്പന്മാർ ലിറ്റ്മസ് 7നെ തേടിയെത്തി. ഓഫീസ് പിന്നീട് കൊച്ചി സ്മാർട്ട് സിറ്റിയിലേക്ക് മാറ്റി. ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, കാനഡ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ഓഫീസ് തുറന്നു. ജീവനക്കാരുടെ എണ്ണം 20ൽ നിന്ന് 570ലെത്തി. വിറ്റുവരവ് ആദ്യവർഷം വെറും ആറുലക്ഷം രൂപ. ഇപ്പോൾ 320 കോടി രൂപ!ഏറ്റവും മികച്ച തൊഴിലിടമെന്ന പട്ടം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലിറ്റ്മസ് 7നെ തേടിയെത്തി. സീനിയർ-ജൂനിയർ വ്യത്യാസമില്ലാതെ ഏറെ സൗഹൃദാന്തരീക്ഷത്തിലുള്ള ഓഫീസാണ് ലിറ്റ്മസ് 7ന്റെ പ്ളസ് പോയിന്റ്. കമ്മ്യൂണിക്കേഷൻ ഗ്യാപ്പില്ല. സൗഹൃദാന്തരീക്ഷം നിലനിറുത്താൻ ജീവനക്കാർക്കിടയിൽ ആരംഭിച്ച 'ക്ളബ്ബും" നേട്ടമായി. യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലേക്കും വൈകാതെ ലിറ്റ്മസ് 7 സാന്നിദ്ധ്യമറിയിക്കും. അമേരിക്കയിൽ പ്രവർത്തനം കൂടുതൽ വിപുലമാക്കും.
വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി
കാട് വേണുവിന്റെ ജീവിതത്തിന്റെ വലിയഭാഗം തന്നെയായിരുന്നു. അച്ഛൻ ഗോപാലകൃഷ്ണൻ (ചിന്നാർ ഗോപാലകൃഷ്ണൻ) വനംവകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. അതുകൊണ്ടുതന്നെ വേണുവിന്റെ കുട്ടിക്കാലവും സ്കൂൾപഠനവുമെല്ലാം പശ്ചിമഘട്ടമാകെ ചുറ്റിയുള്ളതുമായിരുന്നു.
മൂന്നാംക്ളാസിൽ പഠിക്കുമ്പോൾ വേണു കാമറ കൈയിലെടുത്തതാണ്. പ്രീ-ഡിഗ്രിക്ക് പഠിക്കുമ്പോൾ ആദ്യ എസ്.എൽ.ആർ കാമറ കൈയിലെത്തി. പ്രശസ്ത നേച്ചർ ഫോട്ടോഗ്രഫർ ബാലൻ മാധവനെ പരിചയപ്പെട്ടത് വേണുവിന്റെ കാഴ്ചപ്പാടുകളെ വല്ലാതെ സ്വാധീനിച്ചു. കാനൻ 5ഡി ഉൾപ്പെടെയുള്ള കാമറകൾ ഇപ്പോൾ കൈയിലുണ്ട്.
അന്റാർട്ടിക്കയുടെ ആത്മാവിലേക്ക്
വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിക്കൊപ്പം യാത്രകളും വേണുവിന്റെ ജീവിതത്തിന്റെ ഭാഗമായി. കേരളത്തിലെയും ഇന്ത്യയിലെയും കാടുകളെല്ലാം കറങ്ങി. കാടും കാടിന്റെ ഉള്ളവും അറിഞ്ഞുള്ളതായിരുന്നു യാത്രയും ഫോട്ടോഗ്രഫിയും. ഏതെങ്കിലും ഒരു മൃഗത്തിന്റെ ഫോട്ടോ എടുക്കുന്നതല്ല വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി എന്ന് വേണു പറയും.
''കാട് എന്താണെന്ന് ആദ്യം അറിയണം. അവിടെ നാം കാണുന്ന ഓരോ കാഴ്ചയും കാടും തമ്മിലെ ബന്ധമറിയണം. എന്നാലേ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി സാദ്ധ്യമാകൂ"" - വേണു പറയുന്നു. ഫോട്ടോഗ്രഫിക്കായി സ്പെയിനിലേക്കും അന്റാർട്ടിക്കയിലേക്കും നടത്തിയ യാത്രകൾ രസകരവും അവിസ്മരണീയവുമാണെന്ന് വേണു പറയുന്നു.
''എന്റെ ലൈഫിലെ Wow moment! എന്ന് ഞാൻ പറയും അന്റാർട്ടിക്ക യാത്ര. കറുത്ത കടലും പാൽക്കട്ടിപോലെ മഞ്ഞുമലകളും. ദിവസങ്ങൾ നീണ്ട രസകരമായ യാത്ര. കിടിലൻ ട്രിപ്പ്. അവസരം കിട്ടിയാൽ ഇനിയും പോകണം. ഉത്തരധ്രുവത്തിലേക്കും (നോർത്ത് പോൾ) ഈയിടെ യാത്ര പ്ളാൻ ചെയ്തിരുന്നു. റഷ്യ-യുക്രെയിൻ യുദ്ധം വന്നതോടെ പ്ലാൻ പൊളിഞ്ഞു. ലഡാക്കിലേക്ക് ഒരു ബൈക്ക് യാത്ര വൈകാതെയുണ്ടാകും""
''സ്പെയിൻ യാത്രയും മറക്കാനാവില്ല. ഭാഷയറിയാതെ, സ്ഥലമറിയാതെ 2,800 മൈലോളം സ്പെയിനിൽ ഞങ്ങൾ ചുറ്റിപ്പോയി. എന്റെ ആദ്യ ലെഫ്റ്റ് ഹാൻഡ് ഡ്രൈവിംഗ് അനുഭവവും സ്പെയിനിലാണ്"". ലിറ്റ്മസ് 7 പിറന്നതോടെ ഇപ്പോൾ വല്ലപ്പോഴും മാത്രമാണ് ട്രിപ്പുകൾ.
ഡേറ്റയാണ് ധനം; ലോക്കിട്ട് നിറുത്തണം
പല കമ്പനികളും ഉപഭോക്താക്കൾ അറിയാതെ അവരുടെ ഡേറ്റ വിറ്റ് വരുമാനം കൊയ്യുകയാണ്. ഡേറ്റ ഉപഭോക്താവിന്റെ സ്വന്തമാണെങ്കിലും നേട്ടമുണ്ടാക്കുന്നത് വിവിധ കമ്പനികളാണ്.
ഈ സമ്പ്രദായം അപ്പാടെ മാറ്റിമറിക്കുന്ന പുത്തൻ ദൗത്യത്തിന് പിന്നാലെയാണ് വേണുവിന്റെ നേതൃത്വത്തിൽ ലിറ്റ്മസ് 7. കമ്പനി ഒരുക്കുന്ന 'സിറോ" എന്ന പുത്തൻ ഉത്പന്നം രണ്ടുവർഷത്തിനകം ഇന്ത്യയിലെയും അമേരിക്കയിലെയും ഉപഭോക്താക്കളിലേക്കെത്തും. നമ്മുടെ ഡേറ്റ നമുക്ക് സിറോയിലൂടെ ലോക്കിട്ട് വയ്ക്കാം. ലോക്ക് തുറന്നാൽ മാത്രമേ കമ്പനികൾക്ക് കിട്ടൂ. അങ്ങനെ ഡേറ്റ കൈമാറുമ്പോൾ അതിന്റെ പ്രയോജനം ഉപഭോക്താവിന് ലഭിക്കും. ഭാവിയിലെ മറ്റൊരു കറൻസിയായി അതോടെ ഡേറ്റ മാറും - വേണു പറയുന്നു.
ഉപഭോക്താവിന്റെ റീട്ടെയിൽ ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന പ്ളാറ്റ്ഫോമായും സിറോ മാറും. 'എനിക്ക് വേണ്ട ഉത്പന്നം എങ്ങനെ നല്ല രീതിയിൽ വാങ്ങാം" എന്ന ആശയമായിരിക്കും അത്. പീപ്പിൾ, പ്രോഡക്ട്, നോളജ്, സർവീസ് എന്ന കാഴ്ചപ്പാടിലൂന്നിയുള്ള സിറോ ലോകത്തെ തന്നെ ഇത്തരം ആദ്യ പ്രോഡക്ടായിരിക്കും.
എനിക്കുണ്ടൊരു സ്കൂൾ മോഹം!
പഠിക്കാൻ ബഹു ഉഴപ്പനായിരുന്നു വേണു. പ്രീഡിഗ്രിക്ക് വെറും തേർഡ് ക്ളാസ് ജയം. പുനലൂർ എസ്.എൻ കോളേജിൽ ഫിസിക്സ് ബിരുദത്തിന് ചേർന്നെങ്കിലും ആദ്യവർഷം കോളേജിന്റെ പടിചവുട്ടിയത് അപൂർവമായി മാത്രം. രണ്ടാംവർഷം ട്യൂഷന് ചേർന്നപ്പോൾ പഠിപ്പിക്കാനെത്തിയ ഉണ്ണിക്കൃഷ്ണൻ സാറാണ് ജീവിതം വഴിതിരിച്ചുവിട്ടത്.സാറിന്റെ ഉപദേശപ്രകാരം നന്നായി പഠിച്ചു; ജയിച്ചു. കോയമ്പത്തൂരിൽ പോയി എം.സി.എ എടുത്തു. ബംഗളൂരുവിൽ ഐ.ടി കമ്പനിയിൽ ജോലിക്ക് ചേർന്നു. പിന്നെയും വെവ്വേറെ കമ്പനികൾ.ടൂറിസം രംഗത്ത് ഒരു സ്വന്തം കമ്പനി പദ്ധതിയിട്ടെങ്കിലും വി.എസ്. ഭരണകാലത്ത് ഇടുക്കിയിൽ കരിമ്പൂച്ചകൾ ഇറങ്ങിയ പശ്ചാത്തലത്തിൽ വേണ്ടെന്നുവച്ചു. പിന്നെയാണ് ലിറ്റ്മസ് 7നിലൂടെ ഐ.ടിയിലേക്ക് തിരിച്ചെത്തിയത്.ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ആകെ മാറണമെന്നാണ് വേണുവിന്റെ പക്ഷം.
''ഭാവി മുന്നിൽക്കണ്ടുള്ള ഇന്നൊവേറ്റേഴ്സിനെ സൃഷ്ടിക്കാനാണ് നാം ശ്രമിക്കേണ്ടത്. അതിന് സാധിക്കുന്ന ഒരു സ്കൂൾ എറണാകുളത്ത് തുടങ്ങണമെന്ന മോഹം എനിക്കുണ്ട്. സാധാരണ സ്കൂളേ ആവില്ല അത്. ലോകത്തെ ഏറ്റവും മിടുക്കരായവരുടെ ഒരു വില്ലേജ് ആയിരിക്കും അത്. എന്റെ സ്വപ്നമാണിത്. ഒരിക്കൽ സഫലമാകുമെന്ന് പ്രതീക്ഷിക്കുന്നു""
വേണു കുടുംബത്തോടൊപ്പം ഇപ്പോൾ കൊച്ചിയിലാണ് താമസം. അമ്മ പ്രസന്ന. ഭാര്യ നിഖിത ലിറ്റ്മസ് 7ൽ ഓപ്പറേഷൻസ് ഹെഡ് ആണ്. മകൻ കാളിചരൺ നാലാംക്ളാസിൽ പഠിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |