തിരുവനന്തപുരം: സംസ്ഥാനത്ത് സംരംഭങ്ങൾക്ക് അനുകൂലമായ അന്തരീക്ഷമാണെന്നും അഞ്ച് വർഷത്തിനുള്ളിൽ ഒരുലക്ഷം സംരംഭങ്ങൾ തുടങ്ങുകയാണ് സർക്കാർ ലക്ഷ്യമെന്നും വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. പ്രക്ഷോഭവും കലാപശ്രമങ്ങളുമായി നിക്ഷേപാന്തരീക്ഷം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇതിൽ നിന്ന് അവർ പിൻതിരിയണം.
വ്യവസായവകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയ്‌ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അൻപത് കോടി രൂപ വരെ മുതൽ മുടക്കുന്നവർക്ക് അനുമതിയില്ലാതെ മൂന്ന് വർഷം പ്രവർത്തിക്കാം. അൻപത് കോടിക്ക് മുകളിലുള്ള സ്ഥാപനങ്ങൾ മതിയായ രേഖകളോടെ അപേക്ഷിച്ചാൽ ഏഴുദിവസത്തിനകം അനുമതി കിട്ടും. ഇതിന് ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തി. പത്തേക്കർ സ്ഥലത്ത് സ്വകാര്യപാർക്കുകൾ തുടങ്ങാൻ മുപ്പത് ദിവസത്തിനുള്ളിൽ അനുമതി ലഭിക്കും.വ്യവസായ പരിശോധനകൾക്ക് കേന്ദ്രീകൃത ഇൻസ്പെക്‌ഷനും നിലവിൽ വന്നു.ഇതോടെ ഏഷ്യയിൽ ഏറ്റവും നല്ല സ്റ്റാർട്ടപ്പ് അന്തരീക്ഷമുള്ള കേന്ദ്രമായി കേരളം മാറി. ഐ.ടി.ഇതര സ്റ്റാർട്ടപ്പുകൾക്കും ആനുകൂല്യം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം.ലോകത്ത് കഴിഞ്ഞ നാലുമാസം ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകിയ നഗരം കൊച്ചിയാണെന്നാണ് ഒരു എംപ്ളോയ്മെന്റ് വെബ്സൈറ്റിന്റെ റിപ്പോർട്ട്.
അഞ്ച് വർഷത്തിനുള്ളിൽ ഒരുലക്ഷം സംരംഭങ്ങൾ തുടങ്ങും. ഇൗ വർഷം 30,342 സംരംഭങ്ങൾ തുടങ്ങി. കഴിഞ്ഞ അഞ്ച് വർഷം 48,500 സംരംഭങ്ങളാണ് തുടങ്ങിയത്. ഗ്രാമീണ സംരംഭക ശിൽപശാലകളിൽ 87,000 പേർ താൽപര്യം പ്രകടിപ്പിച്ചു.
റിയാബിലുള്ള 41 പൊതുമേഖലാസ്ഥാപനങ്ങളിൽ 21 എണ്ണവും ലാഭത്തിലാണ്. കേന്ദ്രസർക്കാർ വിൽപനയ്ക്ക് വച്ച എച്ച്.എൻ.എൽ സംസ്ഥാന സർക്കാർ ലേലത്തിൽ വാങ്ങി. ഒക്ടോബറിൽ അവിടെ വാണിജ്യ ഉൽപാദനം തുടങ്ങും. കേരള റബർ ലിമിറ്റഡും ഒരു വർഷത്തിനകം ആരംഭിക്കും.ടി.സി.എസ്. സംസ്ഥാനത്ത് വൻ നിക്ഷേപം ഇറക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. ടി.സി.എസിന്റെ തൊഴിൽ ശേഷിയുടെ പകുതിയിലേറെയും സംസ്ഥാനത്ത് എത്തും. കേരളം വ്യവസായങ്ങളുടെ ശവപറമ്പാണെന്ന ആക്ഷേപം മാറിയെന്നും ഇത് നിക്ഷേപകർക്ക് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |