പ്യോങ്യാങ് : ലോകത്തെ വർഷങ്ങളായി ഭയപ്പെടുത്തുന്ന കൊവിഡിന് ഇനിയും ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല. കൊവിഡ് എങ്ങനെ ഭൂമിയിൽ എത്തി എന്നതിനും ശാസ്ത്രലോകത്തിന് ഉത്തരമില്ല. ആദ്യം ചൈനയിൽ പൊട്ടിപ്പുറപ്പെട്ടതിനാൽ ചൈനയുടെ കരങ്ങളെയാണ് കൂടുതൽ പേരും സംശയിക്കുന്നത്. എന്നാൽ കൊവിഡിന്റെ കാരണക്കാരെ വളരെ എളുപ്പത്തിൽ കണ്ടെത്തിയിരിക്കുകയാണ് ഉത്തര കൊറിയ. അടുത്ത കാലത്താണ് ഉത്തര കൊറിയയിൽ കൊവിഡ് വ്യാപിച്ചത്. അജ്ഞാത വസ്തുക്കളിൽ നിന്നാണ് കൊവിഡ് പടരുന്നതെന്നാണ് ഉത്തര കൊറിയ കണ്ടെത്തിയത്.
ദക്ഷിണ കൊറിയയുടെ അതിർത്തിക്ക് സമീപം ആളുകൾ അജ്ഞാത വസ്തുക്കളിൽ സ്പർശിച്ചതോടെയാണ് രാജ്യത്തെ ആദ്യത്തെ കോവിഡ് പൊട്ടിപ്പുറപ്പെട്ടതെന്ന് ഉത്തര കൊറിയ വെള്ളിയാഴ്ച അവകാശപ്പെട്ടു. ഇതോടെ രാജ്യത്തെ ബാധിച്ച അണുബാധകളുടെ തരംഗത്തിന് അയൽരാജ്യമായ ദക്ഷിണ കൊറിയയെ കുറ്റപ്പെടുത്തുകയും ചെയ്തു. അജ്ഞാത വസ്തുക്കളെ ജാഗ്രതയോടെ കാണണമെന്നും ജനങ്ങളോട് രാജ്യം ആവശ്യപ്പെട്ടു. സർക്കാർ നിയന്ത്രണത്തിലുള്ള മാദ്ധ്യമമായ കെ സി എൻ എ റിപ്പോർട്ടിൽ അജ്ഞാത സാമഗ്രികളുമായി ബന്ധപ്പെട്ട പതിനെട്ടുകാരനായ സൈനികനും അഞ്ച് വയസുള്ള കുട്ടിയുമാണ് കൊവിഡ് പൊസിറ്റീവായി മാറിയത്. കാങ്‌വോൺ പ്രവിശ്യയിലെ കുംഗാംഗ് കൗണ്ടിയിലെ ഇഫോറി പ്രദേശത്ത് നിന്ന് തലസ്ഥാന നഗരിയിലേക്ക് വന്ന ആളുകളിലൂടെയാണ് അസുഖം പരന്നത്. അതിർത്തി കടന്നെത്തുന്ന ബലൂണുകളിലൂടെയാണ് രോഗാണു എത്തിയത്.
ദക്ഷിണ കൊറിയയിലെ ആക്ടിവിസ്റ്റുകൾ പതിറ്റാണ്ടുകളായി ലഘുലേഖകളും മാനുഷിക സഹായവും നിറച്ചുള്ള ബലൂണുകൾ ഉത്തര കൊറിയയിലേക്ക് പറത്തുന്നുണ്ട്. ഇതാണ് ഇത്തരമൊരു ന്യായീകരണത്തിലേക്ക് ഉത്തര കൊറിയയെ നയിച്ചതെന്ന് കരുതുന്നു. ഉത്തര കൊറിയയിൽ വെള്ളിയാഴ്ച 4,570 പേർക്കാണ് കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയത്. ഏപ്രിൽ അവസാനം മുതൽ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 4.74 ദശലക്ഷമായിരുന്നു. ഇപ്പോൾ രോഗം കുറഞ്ഞു വരികയാണ്. കൊവിഡിനെ തുടർന്ന് ഭരണത്തലവൻ കിം ജോങ് ഉൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും മൂന്നാഴ്ചത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |