കണ്ണൂർ: പൊലീസുകാരെയും ഡോക്ടർമാരെയും ഖാദി ഉടുപ്പിക്കാൻ ഖാദി ബോർഡിന്റെ അപേക്ഷ സർക്കാരിന്റെ പരിഗണനയിൽ.
പൊലീസുകാരുടെ യൂണിഫോമും ഡോക്ടർമാരുടെ കോട്ടും ഖാദിയാക്കാനാണ് നിർദ്ദേശം. ഖാദി കോട്ടിന്റെ മാതൃകയടക്കം തയ്പ്പിച്ചാണ് ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ സർക്കാരിന് അപേക്ഷ നൽകിയത്.
പദ്ധതിക്ക് പിന്തുണ അഭ്യർത്ഥിച്ച് സ്വകാര്യ ആശുപത്രി ജീവനക്കാർക്കും സർക്കുലർ നൽകും. ആദ്യഘട്ടത്തിൽ സഹകരണ ആശുപത്രികളിലെ ഡോക്ടർമാർക്ക് ഖാദി കോട്ട് നൽകും.
ഓണത്തോടെ പദ്ധതി നടപ്പാക്കാമെന്നാണ് പ്രതീക്ഷ. ദേശീയ മെഡിക്കൽ കമ്മിഷൻ നിർദ്ദേശം മുൻനിർത്തിയാണ് സർക്കാർ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഖാദി കോട്ട് നിർബന്ധമാക്കണമെന്ന നിർദ്ദേശം ഖാദി ബോർഡ് സമർപ്പിച്ചത്. യൂണിഫോമിനും കോട്ടിനുമുള്ള തുണി ഖാദി ബോർഡ് നൽകും. വിദഗ്ദ്ധ തയ്യൽക്കാരായിരിക്കും ഇവ നിർമ്മിക്കുന്നത്. ഇതിനുള്ള ടെൻഡർ നടപടികൾ നടന്നു വരികയാണ്. തീരുമാനമായാൽ വ്യാവസായിക അടിസ്ഥാനത്തിൽ കോട്ടുകൾ വിപണിയിലെത്തിക്കും.
വലിയ വിപണിയും സാമ്പത്തിക നേട്ടവും
നിർദ്ദേശം നടപ്പായാൽ വലിയ വിപണിയും സാമ്പത്തിക നേട്ടവുമായിരിക്കും ഖാദിക്ക് ലഭിക്കുക.സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട്. സർക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ ആഴ്ച്ചയിൽ ഒരു ദിവസം ഖാദി ധരിക്കണമെന്ന നിർദ്ദേശമുണ്ട്. 50 ശതമാനം സർക്കാർ ഓഫീസുകളിലും നിർദ്ദേശം നടപ്പിലായി. സഹകരണ ബാങ്കുകളിലും മറ്റ് അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും പദ്ധതി വ്യാപിപ്പിക്കാനും നീക്കമുണ്ട്.
'നിർദ്ദേശം യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ ഉൽപ്പാദനവും വരുമാനവും നിരവധി പേർക്ക് തൊഴിലും സാദ്ധ്യമാകും.സർക്കാർ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഖാദി കോട്ട് നിർബന്ധമാക്കുന്നതോടെ ഈ മേഖലയ്ക്ക് പുതുജീവൻ നൽകാം".
- പി. ജയരാജൻ, വൈസ് ചെയർമാൻ, ഖാദി ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |