ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ രാജഗിരി മരുതുംതട്ടിൽ വെള്ളിയാഴ്ച രാത്രിയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് കനത്ത നാശം.തെങ്ങ്, വാഴ, കമുക്, വട്ട, നാരകം, തുടങ്ങിയവ വ്യാപകമായി നശിച്ചു. ഉരുൾപൊട്ടി ഉണ്ടായ വെള്ളപ്പാച്ചിൽ സമീപത്തെ നീർചാലിലേക്ക് മാറിയതിനാൽ കൂടുതൽ നാശനഷ്ടമുണ്ടാകാതെ രക്ഷപ്പെട്ടു.
കാനക്കാട്ട് മേരിയുടെ കൃഷിയിടത്തിലാണു ഉരുൾപൊട്ടൽ ഉണ്ടായത്. സമീപത്തെ അറത്തിൽ ബെന്നി, പൂച്ചാലിൽ ഫ്രാൻസീസ്, തുരുത്തേൽ സണ്ണി എന്നിവരുടെ കൃഷികളാണ് കൂടുതലും നശിച്ചത്. ഇവരുടെ കൃഷിഭൂമിയിൽ വ്യാപകമായി മണ്ണൊലിപ്പുണ്ടാവുകയും ചെയ്തു. രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്.വെള്ളിയാഴ്ച രാവിലെ 10.30ന് ആരംഭിച്ച മഴ ഇന്നലെ രാവിലെ കുറഞ്ഞെങ്കിലും വൈകിട്ടോടെ വീണ്ടും ശക്തമായി. രണ്ടുവർഷം മുമ്പ് ഉരുൾപൊട്ടിയതിന് സമീപമാണ് ഇത്തവണത്തെ ഉരുൾപൊട്ടലും. ജനകീയ സമരത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന രാജഗിരി കരിങ്കൽ ക്വാറിയ്ക്ക് സമീപമാണിത്. കാര്യങ്കോട് പുഴയിലും വൻതോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കർണാടക വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്നാണ് ജലനിരപ്പ് ഉയർന്നത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, പഞ്ചായത്തംഗങ്ങളായ ഷാന്റ് കലാധരൻ, സജിനി മോഹൻ, രജിത സജി എന്നിവർ സ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |