കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. ഓയൂർ മുട്ടറ സ്വദേശി സന്ധ്യ (22) ജീവനൊടുക്കിയ കേസിൽ കൊല്ലം പുത്തൂർ സ്വദേശി അനീഷ് ആണ് അറസ്റ്റിലായത്. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിൽ 27നാണ് വീട്ടിലെ കിടപ്പുമുറിയിൽ സന്ധ്യ തൂങ്ങിമരിച്ചത്.
അനീഷ് സ്ത്രീധനം ആവശ്യപ്പെട്ടതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മകളുടെ മരണത്തിന് ഉത്തരവാദി അനീഷാണെന്ന് കാണിച്ച് സന്ധ്യയുടെ പിതാവ് പരാതി നൽകിയിരുന്നു. യുവതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്ന് അനീഷിനെതിരെയുള്ള തെളിവുകളും ലഭിച്ചു. തുടർന്ന് ഇയാൾക്കെതിരെ പൊലീസ് ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നാലെ ഇയാൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഹർജി തള്ളുകയും ചെയ്തിരുന്നു. തുടർന്ന് അനീഷ് ഒളിവിപ്പോയിരുന്നു. ഇതേത്തുടർന്നാണ് അറസ്റ്റ്.
അനീഷും സന്ധ്യയും പ്രണയത്തിലായിരുന്നു. ഇയാൾ യുവതിയുടെ വീട്ടിൽ കുടുംബാംഗങ്ങളുമായി എത്തി വിവാഹം ആലോചിക്കുകയും ചെയ്തിരുന്നു. സഹോദരിയുടെ വിവാഹം നടത്തിയതിന്റെ ബാദ്ധ്യതകളുള്ളതിനാൽ രണ്ട് വർഷത്തിന് ശേഷം വിവാഹം നടത്താമെന്നായിരുന്നു സന്ധ്യയുടെ പിതാവ് അറിയിച്ചത്. എന്നാൽ സ്ത്രീധനം ആവശ്യമില്ലെന്നും ലളിതമായി എത്രയും വേഗം വിവാഹം നടത്താമെന്നുമാണ് അനീഷ് പറഞ്ഞത്.
തുടർന്ന് സന്ധ്യയുടെയും അനീഷിന്റെയും വിവാഹനിശ്ചയം നടത്തുകയായിരുന്നു. എന്നാൽ നിശ്ചയം കഴിഞ്ഞതോടെ പണവും ബൈക്കും സ്ത്രീധനമായി വേണമെന്ന് അനീഷ് ആവശ്യപ്പെട്ടു. ഇക്കാര്യം പറഞ്ഞ് സന്ധ്യയെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. യുവതി ജീവനൊടുക്കിയ ദിവസവും ഇയാൾ ഫോണിൽവിളിച്ച് ഇക്കാര്യം ആവർത്തിച്ചിരുന്നു. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |