കോപ്പൻഹേഗൻ : ഡെന്മാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിലെ ഷോപ്പിംഗ് മാളിൽ ജനക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ട സംഭവം ഭീകരാക്രമണമല്ലെന്ന് ഡാനിഷ് പൊലീസ് വ്യക്തമാക്കി. നൂറുകണക്കിനാളുകൾ തിങ്ങി നിറഞ്ഞ മാളിൽ നടന്ന വെടിവയ്പിൽ നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു (ഇന്ത്യൻ സമയം രാത്രി ഒൻപത്) ആക്രമണം. 22 വയസുകാരനായ ഡെന്മാർക്ക് പൗരനാണ് ജനക്കൂട്ടത്തിന് നേരെ വെടിവച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുതിർന്ന ജഡ്ജിയുടെ സാന്നിദ്ധ്യത്തിൽ ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
മൃഗവേട്ടയ്ക്ക് ഉപയോഗിക്കുന്ന വലിയ റൈഫിളുമായി മാളിലെത്തിയ യുവാവ് തുടർച്ചയായി വെടിവയ്ക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. 17 വയസുള്ള യുവാവ് , ഒരു സത്രീ, 47 വയസുള്ള ഡെന്മാർക്കിൽ താമസമാക്കിയ റഷ്യൻ പൗരൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഭീകരാക്രമണമല്ലെങ്കിലും പ്രതിക്ക് ഏതെങ്കിലും തരത്തിലെ ഭീകര ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. വെടിവച്ചയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയത്. ഇയാൾ തലയ്ക്ക് നേരെ തോക്ക് ചൂണ്ടിനിൽക്കുന്ന വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ബ്രിട്ടീഷ് ഗായകൻ ഹാരി സ്‌റ്റൈൽസിന്റെ സംഗീത പരിപാടി നടക്കുന്നതിന് ഒന്നര കിലോമീറ്ററോളം അടുത്താണ് ആക്രമണമുണ്ടായത്. തുടർന്ന് പരിപാടി റദ്ദാക്കി.
ഒരാഴ്ച മുൻപ് തൊട്ടടുത്ത രാജ്യമായ നോർവെയിൽ ഒസ്‌ലോയിൽ നടന്ന വെടിവയ്പ്പിൽ രണ്ടുപേർ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഞെട്ടൽ മാറും മുമ്പാണ് പുതിയ സംഭവം.
വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും ഡാനിഷ് പ്രധാനമന്ത്രി ഫ്രെഡ്രിക്സൺ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |