കീവ്: യുക്രെയിന്റെ ലുഹാൻസ്‌ക് നഗരം പൂർണമായും കൈപ്പിടിയിലൊതുക്കിയെന്ന് ഞായറാഴ്ച റഷ്യ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, തന്ത്രപ്രധാന നഗരമായ ലിസിഷാൻസ്‌കിൽ നിന്ന് പിൻവാങ്ങിയതായി യുക്രെയിൻ സ്ഥിരീകരിച്ചു. പിന്നാലെ ലുഹാൻസ്‌കിലെ പോരാട്ടത്തിൽ വിജയം നേടിയ
റഷ്യൻ സൈനികരോട് വിശ്രമിക്കാൻ നിർദ്ദേശിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ രംഗത്തെത്തി. പോരാട്ടവീര്യം കാത്തുസൂക്ഷിക്കാനും സൈനികരോട് പുട്ടിന് നിർദ്ദേശിച്ചു.
അതേസമയം, നഷ്ടപ്പെട്ട പ്രദേശം തിരിച്ചുപിടിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് യുക്രെയിൻ അറിയിച്ചു. സൈനികരുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രധാന്യം നൽകുന്നതെന്നും അതിനാൽ ലിസിഷാൻസ്‌കിലെ അവസാന കോട്ടയിൽ നിന്നും പിൻവാങ്ങാൻ സൈന്യത്തോട് നിർദ്ദേശിച്ചതായും അവർ അറിയിച്ചു. ദീർഘദൂര പാശ്ചാത്യ ആയുധങ്ങളുടെ സഹായത്തോടെ പ്രത്യാക്രമണം നടത്താൻ തങ്ങളുടെ സൈന്യം ഉടൻ പുനഃസംഘടിപ്പിക്കുമെന്ന് കീവിലെ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ലുഹാൻസ്‌കിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ലുഹാൻസ്‌കിൽ യുക്രെയിൻ സേനയുടെ അവസാന ശക്തികേന്ദ്രമായ ലിസിഷാൻസ്‌ക് നഗരം റഷ്യൻ സൈന്യം കീഴടക്കിയെന്നും 'ഓപ്പറേഷൻ' പൂർത്തിയായെന്നുമാണ് ഷൊയ്ഗു പറഞ്ഞത്.
റഷ്യൻ സൈന്യത്താൽ വളയപ്പെടാതിരിക്കാൻ യുക്രെയിൻ സേന നഗരത്തിൽ നിന്ന് പിൻവാങ്ങിയെന്ന് ലുഹാൻസ്‌ക് ഗവർണർ സെർഹി ഹൈദായി പ്രതികരിച്ചു. സൈനികർക്ക് ഏതാനും ആഴ്ചകൾ കൂടി പിടിച്ചു നിൽക്കാമിയിരുന്നെന്നും പക്ഷേ, വലിയ വില നൽകേണ്ടി വരുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇനി ലക്ഷ്യം ഡോൺബാസ്
യുദ്ധം അഞ്ചാം മാസം പിന്നിടവെ ഡോൺബാസ് കീഴടക്കുക എന്നതാണ് പുടിന്റെ അടുത്ത നീക്കം. 2014 ൽ ക്രിമിയ യുക്രൈനിൽ നിന്ന് സ്വതന്ത്രമായതിന് ശേഷം ഡോൺബാസിലെ വിഘടനവാദികൾ യുക്രെയിൻ സൈന്യവുമായി ഏറ്റുമുട്ടുകയാണ്.
യുക്രെയിൻ ശക്തി കേന്ദ്രങ്ങളായ സ്ലോവിയൻസ്‌ക്, ക്രമാറ്റോർസ്‌ക് എന്നിവിടങ്ങളിൽ റഷ്യ ഷെല്ലാക്രമണം ശക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ഇന്നലെ സ്ലോവിയൻസ്‌കിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 9 വയസുള്ള കുട്ടിയുള്ളപ്പടെ ആറ് പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേറ്റതായും പ്രദേശിക ഭരണാധികാരികൾ വ്യക്തമാക്കി.
യുക്രൈൻ അധിനിവേശത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് റഷ്യ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകളെ ഔദ്യോഗിമായി അംഗീകരിച്ചത്.
യുദ്ധത്തിന്റെ തുടക്കത്തിൽ യുക്രൈനിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള കീവിനേയും മറ്റ് പ്രദേശങ്ങളെയും പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടതിനാൽ, റഷ്യ ഡോൺബാസ് മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
ബഹിരാകാശത്തും വിജയാഘോഷം
കിഴക്കൻ യുക്രെയിൻ നഗരമായ ലുഹാൻസ്‌ക് റഷ്യ പിടിച്ചെടുത്തത് ആഘോഷിച്ച് റഷ്യൻ ബഹിരാകാശ യാത്രികർ. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിൽ ഇത് സുപ്രധാന നേട്ടമാണെന്ന് അവർ പറഞ്ഞു.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ്, 'ഭൂമിയിലും ബഹിരാകാശത്തും ആഘോഷിക്കാനുള്ള ഒരു വിമോചന ദിനം' എന്നാണ് ഈ നേട്ടത്തെ വിശേഷിപ്പിച്ചത്.
'ലുഹാൻസ്‌ക് മേഖലയിലെ അധിനിവേശ പ്രദേശങ്ങളിലെ ജനങ്ങൾ ദീർഘകാലമായി കാത്തിരുന്ന ദിവസമാണിത്,' റോസ്‌കോസ്‌മോസ് ടെലിഗ്രാം സന്ദേശത്തിൽ വ്യക്തമാക്കി.
റഷ്യ കീഴടക്കിയ യുക്രെയിൻ പ്രദേശങ്ങളുടെ പതാകകൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ബഹിരാകാശയാത്രികരായ ഒലെഗ് ആർട്ടെമിയേവ്, ഡെനിസ് മാറ്റ്‌വീവ്, സെർജി കോർസകോവ് എന്നിവരുടെ ചിത്രങ്ങളും ഏജൻസി പുറത്തുവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |