തിരുവനന്തപുരം: തുടരുന്ന സർവർ തകരാറിൽ സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകൾ നിശ്ചലമായിട്ട് നാല് ദിവസം. വെള്ളിയാഴ്ചയുണ്ടായ തകരാർ പരിഹരിക്കാനുള്ള നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ (എൻ.ഐ.സി) ശ്രമവും വിജയിച്ചില്ല.
പതിവുപോലെ സർവർ ശേഷിയുടെ പരിധി കഴിഞ്ഞതാണ് തകരാറിന് കാരണം.
സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകളിലായി ആധാരം രജിസ്ട്രേഷൻ, ബാദ്ധ്യത സർട്ടിഫിക്കറ്റ്, ആധാരപ്പകർപ്പെടുക്കൽ, ഗഹാൻ സർട്ടിഫിക്കറ്ര്, വിവാഹ രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ തടസപ്പെട്ടതോടെ ആയിരക്കണക്കിന് ആളുകൾ ഇതുമൂലം ബുദ്ധിമുട്ടിലായി. ഇന്നലെ ഉച്ചയ്‌ക്ക് മുമ്പ് തകരാർ പരിഹരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
രണ്ട് മാസം മുമ്പ് സർവർ അപ്ഗ്രേഡ് ചെയ്തിരുന്നു. സർവറിന്റെ ശേഷി വർദ്ധിപ്പിക്കാനുള്ള നടപടികൾ വെള്ളിയാഴ്ച തുടങ്ങിയതാണ്.
ആധാരങ്ങളുടെ ഘടനയിൽ വന്ന മാറ്റവും സർവർ ശേഷിയെ പ്രതികൂലമായി ബാധിച്ചു. കളറിൽ സ്‌കാൻ ചെയ്താണ് ഇപ്പോൾ ആധാരങ്ങൾ നൽകുന്നത്. ആധാരം തയ്യാറാക്കുന്ന ഷീറ്റുകളുടെ സൈസ് ചെറുതാക്കിയപ്പോൾ ഉപയോഗിക്കുന്നവയുടെ എണ്ണവും കൂടി. സർവർ ശേഷിയെ ഇതും പ്രതികൂലമായി ബാധിച്ചു. പ്രതിദിനം 4000 ആധാരങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |