കേരളത്തിൽ ഒരു വർഷം കുറഞ്ഞത് 35000 പേർക്ക് കാൻസർ രോഗം ബാധിക്കുന്നതായാണ് ഔദ്യോഗിക രേഖകൾ നൽകുന്ന സൂചന. ഓരോ വർഷം കഴിയുന്തോറും കാൻസർ രോഗികളുടെ എണ്ണം കൂടുന്നു. ഇന്ന് കാൻസറിന് വളരെ ആധുനികവും ഫലപ്രദവുമായ ചികിത്സ ലഭ്യമാണെന്നതാണ് ഏക ആശ്വാസം. പക്ഷേ ചികിത്സാകേന്ദ്രങ്ങളുടെ കുറവും പണച്ചെലവും രോഗം ചികിത്സിച്ച് ഭേദമാക്കുന്നതിന് ഏറ്റവും വലിയ വെല്ലുവിളിയായി നിലനിൽക്കുന്നു. ഇതിനുള്ള പരിഹാരം ലക്ഷ്യമിട്ടാണ് സർക്കാർ വികേന്ദ്രീകൃത കാൻസർ ചികിത്സാ സംവിധാനത്തിന് രൂപം നൽകിയത്. ആരോഗ്യവകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 25 സർക്കാർ ആശുപത്രികളിൽ കീമോതെറാപ്പി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തയ്യാറാക്കി കഴിഞ്ഞെന്ന വാർത്ത കാൻസർ രോഗത്താൽ കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ട രോഗികൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. തിരുവനന്തപുരത്തെ കാൻസർ സെന്ററിലേക്കും മറ്റും തുടർചികിത്സയ്ക്കായുള്ള യാത്രയാണ് കാൻസർ രോഗികളെയും അവരെ പരിചരിക്കുന്നവരെയും ഏറ്റവും കൂടുതൽ വലയ്ക്കുന്നത്. കാൻസർ ചികിത്സ വീടിനടുത്തേക്ക് എന്ന പദ്ധതിയിലൂടെ ഈ ക്ളേശം ഒരുപരിധി വരെ ഒഴിവാക്കാൻ കഴിയുമെന്ന് കരുതാം. നെടുമങ്ങാട് സർക്കാർ ആശുപത്രി മുതൽ കാഞ്ഞങ്ങാട് ജനറൽ ആശുപത്രി വരെയുള്ള വിവിധ ജില്ലാ, ജനറൽ ആശുപത്രികളിലെ 25 സ്ഥലങ്ങളിലാണ് കാൻസർ സ്‌ക്രീനിംഗ്, അനുബന്ധ കാൻസർ ചികിത്സാ സേവനങ്ങൾ, മരുന്നുകൾ, പാലിയേറ്റീവ് കെയർ തുടങ്ങിയ സേവനങ്ങൾ ഒരുക്കിയിട്ടുള്ളത്.
മെഡിക്കൽ കോളേജുകൾ, ആർ.സി.സി, മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ സെന്റർ എന്നിവിടങ്ങളിലെ ആദ്യഘട്ട ചികിത്സയ്ക്ക് ശേഷം തുടർചികിത്സയ്‌ക്കായി രോഗികൾ ഈ കേന്ദ്രങ്ങളിലെത്തിയാൽ മതിയാകും. സാധാരണ ജനങ്ങൾക്ക് അത്യധികം പ്രയോജനം ലഭിക്കുന്ന ഇത്തരം പദ്ധതികൾ പ്രഖ്യാപിച്ച് കഴിഞ്ഞാലും നടപ്പിലാകാൻ മാസങ്ങളോ വർഷങ്ങളോ എടുക്കുക പതിവാണ്. എന്നാൽ അതിന് വിരുദ്ധമായി പദ്ധതി പ്രഖ്യാപിച്ച് ആറുമാസത്തിനുള്ളിൽ ഇതിനുള്ള സൗകര്യങ്ങളൊരുക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞത് അഭിനന്ദനാഹർമാണ്. പണക്കാർക്ക് മികച്ച ചികിത്സ ലഭിക്കുന്ന സ്വകാര്യ ആശുപത്രികൾ കേരളത്തിലുണ്ട്. എന്നാൽ പാവപ്പെട്ടവർക്ക് സർക്കാർ ആശുപത്രികൾ മാത്രമാണ് അവലംബം. ആ സ്ഥിതിക്ക് വീടിനടുത്തേക്ക് ചികിത്സ എത്തുമ്പോൾ അതിന്റെ ഗുണം ലഭിക്കുക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കായിരിക്കുമെന്നതിൽ സംശയമില്ല.
കാൻസർ തുടക്കത്തിൽത്തന്നെ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്താൽ പൂർണമായും ഭേദമാക്കാവുന്നതായി മാറിയിട്ടുണ്ട്. കാൻസർ നിർണയത്തിനും ഈ കേന്ദ്രങ്ങൾ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |