SignIn
Kerala Kaumudi Online
Friday, 26 April 2024 4.29 PM IST

രാജ്യസഭയുടെ ട്രാക്കിലൂടെ പായാൻ പയ്യോളി എക്സ്പ്രസ്

usha

തിരുവനന്തപുരം: ഇന്ത്യൻ അത്‌ലറ്റിക്സിലെ മലയാളി ഇതിഹാസം പി.ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത് ഇന്ത്യൻ കായിക രംഗത്തിന് ലഭിച്ച ആദരവാണ്. 1984 ലോസാഞ്ചലസ് ഒളിമ്പിക്സിൽ സെക്കൻഡിന്റെ നൂറിലൊരു അംശത്തിന്റെ വ്യത്യാസത്തിന് വെങ്കലം നഷ്ടമായ ഉഷ പയ്യോളിയിൽ നിന്ന് ഇതിനകം ഓടിത്തീർത്ത ദൂരവും അതിനിടയിൽ വാരിക്കൂട്ടിയ മെഡലുകളുടെ എണ്ണവും നിസാരമല്ല.ട്രാക്കിൽ നിന്ന് വിരമിച്ച ശേഷം പിൻതലമുറയെ വളർത്തിയെടുക്കാൻ അക്ഷീണം പ്രയത്നിക്കുന്ന ഉഷയുടെ സ്കൂളിൽ നിന്നാണ് ടിന്റു ലൂക്കയും ജിസ്ന മാത്യുവും ജെസി ജോസഫുമൊക്കെ അന്താരാഷ്ട്ര വേദികളിലെ മെഡൽത്തിളക്കങ്ങളായി മാറിയത്.

തന്റെ പ്രിയപ്പെട്ട മത്സര ഇനമായ 400 മീറ്റർ ഹർഡിൽസിലേതുപോലെ വെല്ലുവിളികൾ ഒന്നൊന്നായി ചാടിക്കടന്നാണ് ഉഷ ട്രാക്കിലെ ഗോൾഡൻ ഗേളായി മാറിയത്. ഒരു സ്കൂൾ കായിക മേളയുടെ സമ്മാനദാനച്ചടങ്ങിൽ നിന്ന് കോച്ച് ഒ.എം നമ്പ്യാർ കണ്ടെടുത്തതാണ് ഉഷയെ. ഉഷയുടെ പ്രതിഭയും നമ്പ്യാർ എന്ന പരിശീലകന്റെ പ്രതിബദ്ധതയും ഒത്തുചേർന്നപ്പോഴാണ് പിൽക്കാലത്ത് അന്താരാഷ്ട്ര ട്രാക്കുകളിൽ ചീറിപ്പാഞ്ഞ പയ്യോളി എക്സ്പ്രസിന്റെ യാത്ര തുടങ്ങിയത്.

1980കളിൽ ഇന്ത്യൻ അത്‌ലറ്റിക്സ് എന്നാൽ പി.ടി ഉഷയായി മാറിയിരുന്നു.1984 ഒളിമ്പിക്സിൽ മെഡൽ നേടാനായില്ലെങ്കിലും ഉഷയെന്ന പേര് ഇന്ത്യൻ കായികപ്രേമികളുടെ മനസിൽ നിന്ന് മായ്ക്കാനാകാത്തവിധം പതിഞ്ഞു. 38കൊല്ലം മുമ്പ് ലോസാഞ്ചലസിൽ ഉഷ കുറിച്ച 55.42 സെക്കൻഡാണ് ഇന്നും 400 മീറ്റർ ഹർഡിൽസിലെ ദേശീയ റെക്കാഡ്. 1985ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിൽ അഞ്ചു സ്വർണമുൾപ്പടെ വാരിക്കൂട്ടിയത് ആറുമെഡലുകളാണ്.ഒരു അന്താരാഷ്ട്ര അത്‌ലറ്റിക് മീറ്റിൽ നിന്ന് ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ ഇന്ത്യൻ താരമെന്ന ഇനിയും തകർക്കാനാവാത്ത മറ്റൊരു റെക്കാഡാണിത്. 1986 സോൾ ഏഷ്യൻ ഗെയിംസിൽ ഗെയിംസ് റെക്കാഡോടെ നാലു സ്വർണവും ഒരു വെള്ളിയും നേടി ഉഷ വിസ്മയമായപ്പോൾ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അടക്കമുള്ളവരാണ് അനുമോദിക്കാൻ മുൻ നിരയിലുണ്ടായിരുന്നത്.

വനിതാ താരങ്ങൾ വിവാഹത്തോടെ ട്രാക്കിൽ നിന്ന് ഓടിമറയുന്ന പതിവ് കാഴ്ചയ്ക്ക് വിരാമമിട്ടവരിൽ പ്രമുഖയായിരുന്നു ഉഷ. കായിക താരം കൂടിയായ ഭർത്താവ് ശ്രീനിവാസന്റെ അകമഴിഞ്ഞ പിന്തുണയോടെ പിന്നെയും ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലുമടക്കം ഓട്ടം തുടർന്നു.1998 ബാങ്കോക്ക് ഏഷ്യൻ ഗെയിംസിന് ശേഷമാണ് ഓട്ടക്കാരിയിൽ നിന്ന് കോച്ചായി മാറാനുള്ള തയ്യാറെടുപ്പ് തുടങ്ങിയത്. കോഴിക്കോ‌ട് ബാലുശേരിയിൽ സ്ഥാപിച്ച ഉഷ സ്കൂൾ ഒഫ് അത്‌ലറ്റിക്സിൽ നിന്ന് നിരവധി വനിതാ താരങ്ങളാണ് ചിറകടിച്ചുയർന്നത്. സ്കൂളിന്റെ തുടക്കം മുതൽ ഭർത്താവ് ശ്രീനിവാസൻ ഒപ്പമുണ്ടായിരുന്നു. ഇന്റർ നാഷണൽ ഒളിമ്പിക് കമ്മിറ്റിയിൽ നിന്ന് സ്പോർട്സ് മെഡിസിനിൽ ഡിപ്ളോമയെടുത്ത ഡോക്ടറായ മകൻ വിഗ്നേഷ് ഉജ്ജ്വലും ഇപ്പോൾ ഒപ്പമുണ്ട്.

രാജ്യസഭയുടെ ട്രാക്കിലേക്ക് ഉഷയെന്ന പരിചയ സമ്പന്ന എത്തുമ്പോൾ അത് കായിക മേഖലയ്ക്കും പ്രതീക്ഷയേകുന്നു.ടോക്യോയിലെ നീരജിന്റെ സ്വർണം പരത്തിയ പ്രകാശധാരയിലേക്ക് പുതിയ ചിന്തകളും നിർദ്ദേശങ്ങളുമായി പ്രചോദനദീപമായി മാറാൻ പി.ടി ഉഷയ്ക്ക് കഴിയുമെന്നത് തീർച്ചയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, USHA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.