ന്യൂഡൽഹി: ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമ്മയുടെ തലവെട്ടാൻ ആഹ്വാനം ചെയ്ത അജ്മീർ ഹുസൂർ ഖ്വാജ ബാബ ദർഗയിലെ പുരോഹിതൻ സൽമാൻ ചിസ്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നൂപുർ ശർമ്മയുടെ തലയെടുക്കുന്നവർക്ക് തന്റെ വീടും മുഴുവൻ സ്വത്തും നൽകുമെന്നായിരുന്നു സൽമാൻ ചിസ്തിയുടെ പ്രഖ്യാപനം. ഇത് സംബന്ധിച്ച വീഡിയോ ഇയാൾ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
നൂപുർ എല്ലാ മുസ്ലിം രാജ്യങ്ങളോടും ഉത്തരം പറയേണ്ടിവരുമെന്നും ഹുസൂർ ഖ്വാജ ബാബയുടെ ദർബാറിൽ നിന്നാണ് താൻ സന്ദേശമയക്കുന്നതെന്നും സൽമാൻ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. പ്രവാചകനെ നിന്ദിച്ചതിന് നൂപുറിന്റെ തലയ്ക്ക് വെടിവയ്ക്കണമെന്ന് ചിസ്തി വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. ഇതേ ദർഗയ്ക്ക് മുന്നിൽ നിന്ന് നൂപുറിനെതിരെ വധഭീഷണി മുഴക്കിയ നാല് പേരെ കഴിഞ്ഞ ദിവസം രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുസ്ലിങ്ങളോടൊപ്പം ധാരാളം ഹിന്ദുക്കളും സന്ദർശനം നടത്തുന്ന അജ്മിർ ദർഗയുടെ ദിവാൻ സൈനുൽ ആബിദിൻ അലി ഖാൻ ചിസ്തിയുടെ വീഡിയോയെ അപലപിച്ച് രംഗത്ത് വന്നിരുന്നു. സൽമാൻ ചിസ്തി ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും മുമ്പും ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എ.എസ്.പി വികാസ് സങ്ക്വാൻ പറഞ്ഞു. ഇയാൾ മദ്യപിച്ച് കൊണ്ടാണ് വീഡിയോ എടുത്തിരുന്നതെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും എ.എസ്.പി പറഞ്ഞു.
ഹർജിയിൽ അടിയന്തര
പരിഗണന വേണമെന്ന്
നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ജസ്റ്റിസ് ഇന്ദിരാബാനർജി, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് മുമ്പാകെ ആവശ്യപ്പെട്ടു. ഹർജി നൽകിയ അഭിഭാഷകനായ അബു സോഹൽ പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുക്കുന്നില്ലെന്ന് കോടതിയിൽ വ്യക്തമാക്കി.
എന്ത് കൊണ്ടാണ് അവധിക്കാല ബെഞ്ച് മുമ്പാകെ ഇത് പരാമർശിക്കുന്നത് ? രജിസ്ട്രാർ മുമ്പാകെ സമർപ്പിക്കൂ എന്ന് ബെഞ്ച് വ്യക്തമാക്കി. രജിസ്ട്രാർ മുമ്പാകെ സമർപ്പിച്ചതാണെന്നും ജൂലായ് 11ന് പരിഗണിക്കാനായി വച്ചിരിക്കുകയാണെന്നും ഹർജിക്കാരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |