തിരുവല്ല : തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ പൊടിയാടിയിൽ നടുറോഡിൽ ഏറ്റുമുട്ടിയ ഗുണ്ടാസംഘങ്ങളിലെ അഞ്ചുപേർ മാരകായുധങ്ങളുമായി പൊലീസിന്റെ പിടിയിലായി. ചാത്തങ്കരി മണലിൽ തെക്കേതിൽ വീട്ടിൽ വികാസ് ബാബു (30), ചാത്തങ്കരി മുണ്ടകത്തിൽ എം.ആർ. രാജീവ് (25), പെരിങ്ങര വാലുപറമ്പിൽ വീട്ടിൽ സുമിത് (25), പൊടിയാടി കല്ലുങ്കൽ മുണ്ടുചിറയിൽ വീട്ടിൽ ഗോകുൽ ഗോപൻ (25), മണിപ്പുഴ പൂത്തറയിൽ വീട്ടിൽ അനന്ദു (22) എന്നിവരാണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് വടിവാൾ അടക്കമുളള മാരകായുധങ്ങൾ പൊലീസ് പിടികൂടി. ശനിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം.
മാരകായുധങ്ങളുമായി ജനങ്ങളെ ഭീതിയിലാഴ്ത്തി സംഘം നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്ന സംഭവമറിഞ്ഞെത്തിയ പുളിക്കീഴ് എസ്.ഐ പി.കെ.കവിരാജ്, അഡീ. എസ്.ഐ സാജു പി.വർഗീസ്, സി.പി.ഒ.മാരായ അഖിലേഷ് , പ്യാരിലാൽ, അനിൽ എന്നിവരടങ്ങുന്ന സംഘം സുമിത്, ഗോകുൽ, അനന്തു എന്നിവരെ സംഭവസ്ഥലത്ത് നിന്ന് പിടികൂടി. പൊലീസിനെ വെട്ടിച്ച് രക്ഷപെട്ട വികാസ് ബാബുവിനെയും രാജീവിനെയും ഇന്നലെ രാവിലെയോടെ പിടികൂടുകയായിരുന്നു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് പ്രതികൾ തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് നടുറോഡിലെ ഏറ്റുമുട്ടലിന് വഴിയൊരുക്കിയതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരിൽ അനന്തുവിനെതിരെ പുളിക്കീഴ് സ്റ്റേഷനിലടക്കം മൂന്ന് ക്രിമിനൽ കേസുകളും വികാസ് ബാബുവിനെതിരെ കഞ്ചാവ് കേസും നിലവിലുണ്ട്. പ്രതികളുടെ കഞ്ചാവ് മാഫിയയുമായുള്ള ബന്ധം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എസ്.ഐ.കവിരാജ് പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |