അഹമ്മദാബാദ്: കോടികളുടെ പണക്കിലുക്കമാണ് ഇന്ത്യയുടെ സ്വന്തം ക്രിക്കറ്റ് ലീഗായ ഐപിഎൽ വഴി നടക്കാറ്. പത്തും പതിനഞ്ചും കോടികൾ മുടക്കി ഓരോ ടീമിലെയും കളിക്കാരെ വാങ്ങാൻ ഫ്രാഞ്ചൈസികൾ തയ്യാറാകുന്നു. എന്നാലിതാ ആ ഐപിഎല്ലിനുവരെ ഇപ്പോൾ വ്യാജന്മാരിറങ്ങുകയാണ്. അതെ ഐപിഎൽ എന്ന പേരിൽ ഒരു വ്യാജ ടൂർണമെൻറ് സംഘടിപ്പിച്ച് ആ പേരിൽ ലക്ഷങ്ങൾ വാതുവയ്‌പ്പ് നടത്തി തട്ടിയെടുത്ത വാർത്തയാണ് പുറത്തുവരുന്നത്. ഗുജറാത്തിലെ മെഹസാന ജില്ലയിലെ മൊളിപുരിലാണ് സംഭവം.
ചെന്നൈ സൂപ്പർ കിംഗ്സ്, മുംബയ് ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ പേരുകളിൽ 21 പേരെ ദിവസവേതനത്തിനെടുത്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 400 രൂപ ദിവസവേതനത്തിനാണ് ഇവർ വ്യാജ ഐപിഎൽ ക്രിക്കറ്റ് കളിച്ചത്. വാതുവയ്പ്പുകാർക്ക് ശരിക്കുളള ക്രിക്കറ്റ് ലീഗാണെന്ന് തോന്നിക്കാൻ കമന്ററിയിൽ ഹർഷ ഭോഗ്‌ലെയുടെ ശബ്‌ദം അനുകരിക്കുന്നയാളുണ്ടായിരുന്നു. അമ്പയർമാരും വ്യാജ വാക്കിടാക്കിയുമുണ്ടായിരുന്നു. അഞ്ച് എച്ച്‌ഡി ക്യാമറയും മത്സരം ഷൂട്ട് ചെയ്യാൻ ഉപയോഗിച്ചിരുന്നു.
യൂട്യൂബിലൂടെ ഈ രംഗങ്ങൾ ലൈവായി കാണിച്ചിരുന്നു ഒപ്പം ക്രൗഡ് സൗണ്ട് പ്രത്യേക ഇഫക്‌ട് വച്ച് സൃഷ്‌ടിച്ചു. ഇന്ത്യൻ പ്രീമിയർ ക്രിക്കറ്റ് ലീഗ് എന്ന പേരിലാണ് ടൂർണമെൻറ് നടത്തിയത്. വാതുവയ്‌പ്പിലൂടെ ലഭിക്കുന്ന പണം ടെലഗ്രാം അക്കൗണ്ട് വഴിയാണ് നടത്തിപ്പുകാരിൽ എത്തിയിരുന്നത്. സംഭവത്തിലെ നാല് പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിൽ എഞ്ചിനീയറായ ഷോയേബ് ഡാവ്‌ഡയുടെയായിരുന്നു ഈ അതിബുദ്ധി. വാക്കി ടാക്കി വഴി ഷോയേബ് ഫീൽഡിൽ അംപയറോട് ഫോറാണോ സിക്‌സാണോ വേണ്ടതെന്ന് പറയും. ഇതിനനുസരിച്ച് മെല്ലെ പന്തെറിയുമ്പോൾ ബാറ്റർ അത് നന്നായി കളിക്കും. ഇതോടെ വാതുവയ്‌പ്പിനെത്തുന്നവരിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുകയും ചെയ്യും. എന്തായാലും ടൂർണമെൻറ് പ്ളേ ഓഫിലെത്തിയപ്പോൾ വിവരം പൊലീസ് അറിയുകയും നടത്തിപ്പുകാർ ഒന്നടങ്കം പിടിയിലാകുകയും ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |