തിരുവനന്തപുരം: മദ്യനിർമ്മാതാക്കളുമായി ചർച്ച ചെയ്തശേഷമാകും സംസ്ഥാനത്ത് മദ്യവില കൂട്ടുന്നത് സംബന്ധിച്ച് അന്തിമ തീരമാനമെടുക്കുക. കേരള സർക്കാർ സ്ഥാപനമായ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ഉത്പാദിപ്പിക്കുന്ന ജനപ്രിയ മദ്യമായ ജവാൻ റമ്മിന്റെ വില കൂട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മറ്റ് മദ്യ നിർമ്മാതാക്കളും ഏറെ മാസങ്ങളായി ഈ ആവശ്യം ഉന്നയിക്കുന്നു. വിലകുറഞ്ഞ മദ്യബ്രാൻഡുകളുടെ സപ്ളൈ നിറുത്തിവച്ച് സമ്മർദ്ദം ചെലുത്താൻ അവർ ശ്രമം നടത്തിയെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല.
സ്പിരിറ്റ് വിലയിലുണ്ടായ വർദ്ധനയെത്തുടർന്ന് ഉത്പാദന ചെലവ് വർദ്ധിച്ചതാണ് മദ്യ വില കൂട്ടണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെടാൻ കാരണം. ഒരു വർഷം മുമ്പ് സ്പിരിറ്റ് വില ലിറ്ററിന് 55 രൂപയായിരുന്നത് ഇപ്പോൾ 67 ആയി. കടത്ത് കൂലിയും, കുപ്പി, കാർഡ് ബോർഡ് തുടങ്ങിയ അനുബന്ധ വസ്തുക്കളുടെ വിലയും വർദ്ധിച്ചിട്ടുണ്ട്.
വില്പനശാലയിൽ 600 രൂപ വിലയുള്ള ഒരു ലിറ്റർ ജവാൻ റമ്മിന് ബെവ്കോ നിർമ്മാതാക്കൾക്ക് നൽകുന്ന വില 51.11 രൂപയാണ്. ഇതിനുപുറമെ എക്സൈസ് ഡ്യൂട്ടി, വില്പന നികുതി,സെസ്, ബെവ്കോ മാർജിൻ എന്നിവ കൂടി ചേരുന്നതാണ് മദ്യത്തിന്റെ വില്പനവില. ബെവ്കോ നൽകുന്ന വില 60 ആക്കിയെങ്കിലും വർദ്ധിപ്പിക്കണമെന്നാണ് ട്രാവൻകൂർ ഷുഗേഴ്സിന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |