തിരുവനന്തപുരം: " ശരിക്കും പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്. സ്പീക്കർ ഉടനെ വരുമോ? "- നിയമസഭയിൽ കഴിഞ്ഞ ദിവസം കെ.കെ. രമയ്ക്കെതിരെ എം.എം. മണി നടത്തിയ പരാമർശം ബഹളത്തിൽ കലാശിച്ചതിന് പിന്നാലെ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയോട് അപ്പോൾ സ്പീക്കറുടെ ചെയറിലിരുന്ന ഇ.കെ. വിജയൻ എം.എൽ.എ പറഞ്ഞു. സഭാ ടി.വിയിൽ നിന്നുള്ള ഇതിന്റെ വീഡിയോ ദൃശ്യം ഇന്നലെ പുറത്തുവന്നു.
'അവരൊരു വിധവയായിപ്പോയി, അതവരുടെ വിധി, ഞങ്ങളാരും അതിൽ കുറ്റക്കാരല്ല' എന്ന എം.എം. മണിയുടെ പ്രസംഗം, സഭയിൽ പൊലീസുമായി ബന്ധപ്പെട്ട ധനാഭ്യർത്ഥന ചർച്ചയിൽ രമ പ്രസംഗിച്ചതിന് പിന്നാലെയായിരുന്നു . പ്രതിപക്ഷ ബഹളം മൂത്തതോടെയാണ് വിജയൻ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയെ അടുത്തേക്ക് വരുത്തി സംസാരിക്കുന്നത്. പ്രതിപക്ഷം നടുത്തളത്തിലെത്തിയപ്പോൾ 'പരിശോധിക്കാം, നിങ്ങൾ സീറ്റിലേക്ക് പോകണം' എന്നദ്ദേഹം പറയുന്നുണ്ടായിരുന്നു. തൊട്ടുപിന്നാലെ സ്പീക്കർ എം.ബി. രാജേഷ് എത്തിയതോടെ വിജയൻ മാറി.
നാദാപുരത്ത് നിന്നുള്ള സി.പി.ഐ അംഗമായ വിജയന് പുറമേ ഇത്തവണ കെ.ഡി. പ്രസേനനും (സി.പി.എം) എൽദോസ് കുന്നപ്പിള്ളിലുമാണ് (കോൺഗ്രസ്) പാനൽ ചെയർമാൻമാർ.അതേസമയം, മണി പറഞ്ഞതിൽ പിശകുണ്ടോയെന്നു പരിശോധിക്കാനാണ് പറഞ്ഞതെന്ന് ഇ.കെ.വിജയൻ പ്രതികരിച്ചു. സ്പീക്കർ വരുന്നുണ്ടോ എന്നാണ് സെക്രട്ടറിയോട് ചോദിച്ചത്. പ്രസംഗിക്കുന്നവരാണ് ഔചിത്യം തീരുമാനിക്കേണ്ടത്. സംസാരത്തിൽ നാട്ടുഭാഷകളും ഘടകമാകാം. പരാതിയുണ്ടെങ്കിൽ പരിശോധിച്ച് റൂളിംഗ് നടത്താനേ സ്പീക്കർക്ക് സാധിക്കൂവെന്നും വിജയൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |