ഡിജിറ്റൽ മാദ്ധ്യമങ്ങൾക്കും രജിസ്ട്രേഷൻ
നിയമലംഘനത്തിന് പിഴ
ബിൽ വർഷകാല സമ്മേളനത്തിൽ
ന്യൂഡൽഹി: പ്രതിഷേധവും വിമർശനവും അവഗണിച്ച്, ഡിജിറ്റൽ വാർത്താ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാനും നിയമലംഘനത്തിന് ശിക്ഷിക്കാനും വ്യവസ്ഥചെയ്യുന്ന നിയമ ഭേദഗതി ബിൽ, വീണ്ടും കൊണ്ടുവരാൻ നീക്കം. സർക്കാരിന് യാതൊരു നിയന്ത്രണവും ഇല്ലാതെ ഡിജിറ്റൽ വാർത്താ മാദ്ധ്യമങ്ങൾ പെരുകുന്നതും വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുന്നതും കണക്കിലെടുത്താണ് അവയ്‌ക്ക് കടിഞ്ഞാണിടാനുള്ള നീക്കം.
2019ൽ ഡിജിറ്റൽ വാർത്താ മാദ്ധ്യമങ്ങളെ ഐ.ടി നിയമത്തിന്റെ പരിധിയിലാക്കി നിയന്ത്രിക്കാൻ കൊണ്ടു വന്ന വിവാദ കരട് ബില്ലാണ് മാറ്റങ്ങളോടെ പൊടിതട്ടിയെടുക്കുന്നത്.
പ്രധാനമന്ത്രിയുടെ ഒാഫീസിന്റെ പരിഗണനയിലുള്ള ബിൽ മന്ത്രിസഭയുടെ അംഗീകാരത്തോടെ അടുത്തയാഴ്ച തുടങ്ങുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് നീക്കം.
അച്ചടി, ദൃശ്യ മാദ്ധ്യമങ്ങൾക്കുള്ള രജിസ്ട്രേഷനും നിയന്ത്രണങ്ങളും ഡിജിറ്റൽ വാർത്താ പോർട്ടലുകൾക്കും ബാധകമാക്കുന്നതാണ് ബിൽ. രാജ്യത്ത് ആദ്യമായാണ് ഡിജിറ്റൽ മാദ്ധ്യമങ്ങളെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നത്. ഭേദഗതി വരുന്നതോടെ ഡിജിറ്റൽ വാർത്താ മാദ്ധ്യമങ്ങൾ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാവും.
രാജ്യത്തെ വർത്തമാന പത്രങ്ങളെയും അച്ചടിശാലകളെയും നിയന്ത്രിക്കുന്ന ബ്രിട്ടീഷ് കാലത്തെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ഒാഫ് ബുക്ക്സ് ആക്ട് 1867 ആണ് ഭേദഗതി ചെയ്യുന്നത്. ഇതിന് പകരം വരുന്ന രജിസ്ട്രേഷൻ ഓഫ് പ്രസ് ആൻഡ് പീരിയോഡിക്കൽസ് ബില്ലിന്റെ പരിധിയിലാണ് ഇലക്‌ട്രോണിക് ഉപകരണം വഴി വാർത്തകൾ പ്രചരിപ്പിക്കുന്ന ഡിജിറ്റൽ മാദ്ധ്യമങ്ങളെ ഉൾപ്പെടുത്തുന്നത്.
2019ലെ വിവാദ ബിൽ
ഇന്റർനെറ്റ്, കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ വഴി ടെക്‌സ്റ്റ്, ഒാഡിയോ, വീഡിയോ, ഗ്രാഫിക്‌സ് രൂപത്തിൽ പ്രചരിപ്പിക്കുന്ന ഡിജിറ്റൽ വാർത്തകളെ പുതിയ ഐ.ടി ചട്ടത്തിന്റെ പരിധിയിലാക്കി നിയന്ത്രിക്കാൻ 2019ൽ കേന്ദ്രസർക്കാർ തയ്യാറാക്കിയ കരട് ബിൽ വൻ വിവാദമാവുകയും പ്രതിഷേധങ്ങൾ കാരണം മരവിപ്പിക്കുകയും ചെയ്‌തിരുന്നു.
നിബന്ധനകൾ
നിയമം വന്ന് 90 ദിവസത്തിനകം ഡിജിറ്റൽ വാർത്താ പ്രസാധകർ പ്രസ് രജിസ്ട്രാർ ജനറലിന്റെ രജിസ്ട്രേഷന് അപേക്ഷിക്കണം.
നിയമം ലംഘിക്കുന്ന ഡിജിറ്റൽ മാദ്ധ്യമത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും സസ്‌പെൻഡ് ചെയ്യാനും പിഴ ചുമത്താനുമുള്ള അധികാരം പ്രസ് രജിസ്ട്രാർക്കുണ്ടാകും.
പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യ ചെയർമാൻ അദ്ധ്യക്ഷനായ അപ്പലേറ്റ് ബോർഡും രൂപീകരിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |