പത്തനാപുരം: രോഗം മൂർച്ഛിച്ച് സംസാരശേഷി നഷ്ടമായി കിടക്കുകയായിരുന്നു പത്തനാപുരം കോട്ടവട്ടം തുണ്ടുവിള വീട്ടിൽ 91 കാരിയായ അയ്യ. അയ്യയേക്കാൾ ആവശനായ നൂറ് വയസുകാരനായ ഭർത്താവ് കൊച്ചുകുഞ്ഞ് ഏതാനും ദിവസം മുൻപ് രാത്രി അയ്യയുടെ കട്ടിലിനരികിലെത്തി കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് അയ്യയുടെ കാതിൽ പറഞ്ഞു.
'ഞാൻ പോയാൽ നീയും കൂടെ വരണം'. ഇരുവരും രണ്ട് മക്കളുടെ വീടുകളിലാണ് കഴിഞ്ഞിരുന്നത്. രോഗം മൂർച്ഛിച്ച വിവരം അറിഞ്ഞാണ് കുച്ചുകുഞ്ഞ് എത്തിയത്. ഇതിനിടെ ബോധരഹിതനായി വീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ ഏഴോടെ കൊച്ചുകുഞ്ഞ് മരിച്ചു. അദ്ദേഹം പറഞ്ഞിട്ട് പോയതുപോലെ ഇന്നലെ പുലർച്ചെ അഞ്ചോടെ അയ്യയും യാത്രയായി.
കൃഷിപ്പണിക്കാരായിരുന്നു കൊച്ചുകുഞ്ഞും അയ്യയും. കല്യാണം കഴിഞ്ഞത് മുതൽ ഇരുവരും ഒരുമിച്ചാണ് ജോലിക്ക് പോയിരുന്നത്.
ഇടയ്ക്കൊക്കെ എന്തെങ്കിലും പറഞ്ഞ് വഴക്കുകൂടും. പക്ഷെ നിമിഷങ്ങൾക്കുള്ളിൽ പിണക്കം മാറി ഒന്നാകും. മരണത്തിനും അവരെ പിരിക്കാനായില്ല. കൊച്ചുകുഞ്ഞ് മരിച്ച് മണിക്കൂറുകൾക്കകമായിരുന്നു അയ്യയുടെയും അന്ത്യം. സമീപകാലത്താണ് ഇരുവരും തീരെ അവശരായത്. കുഴഞ്ഞുവീണായിരുന്നു കൊച്ചുകുഞ്ഞിന്റെ മരണം. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അയ്യയുടെ മരണം. കൊച്ചുകുഞ്ഞിന്റെ സംസ്കാരം വ്യാഴാഴ്ച വൈകിട്ടും അയ്യയുടേത് ഇന്നലെ വൈകിട്ടും വീട്ടുവളപ്പിൽ നടന്നു.
പരേതനായ ദാമോദരൻ, കുഞ്ഞുപിള്ള, ബാലൻ, ദിവാകരൻ, യശോധരൻ, മനോഹരൻ, സ്വരസ്വതി, ശ്യാമള എന്നിവരാണ് മക്കൾ. കുട്ടി, ഭവാനി, തങ്കമ്മ, ലീല, രാധാമണി, നിർമ്മല, പരേതനായ തങ്കപ്പൻ, സുരേന്ദ്രൻ എന്നിവരാണ് മരുമക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |