മൺറോത്തുരുത്ത്: ചുറ്റിലുമായി അഷ്ടമുടിക്കായലും കല്ലടയാറും,
ഉള്ളിൽ നിറയെ കൈത്തോടുകൾ. എന്നിട്ടും മൺറോത്തുരുത്തിൽ മഴക്കാലത്തും കുടിവെള്ളത്തിനായി നെട്ടോട്ടം. മണ്ണിന്റെ ഉറപ്പില്ലായ്‌മയാണ് തുരുത്തിലെ പ്രധാന പ്രശ്നം. ഇതുകാരണം ഭൂരിഭാഗം പ്രദേശങ്ങളിലും കിണർ കുഴിക്കാൻ കഴിയില്ല. നിലവിലെ കിണറുകളിൽ ഇടയ്ക്കിടെ മലിനജലമിറങ്ങി ഉപയോഗശൂന്യമാകുന്നതും ഇവിടെ പതിവാണ്. ജലാശയങ്ങളോട് ചേർന്നുള്ള ഹോംസ്റ്റേകളിലും കുടിവെള്ളം ഒരുപ്രധാന പ്രശ്നമാണ്.
അഞ്ച് കുഴൽക്കിണറുകളിൽ നിന്നാണ് മൺറോത്തുരുത്തിലെ 13 വാർഡുകളിലും കുടിവെള്ളമെത്തുന്നത്. ഇതിൽ രണ്ട് കുഴൽക്കിണറുകൾക്ക് മാത്രമാണ് ഓവർഹെഡ് ടാങ്കുകളുള്ളത്. ഓപ്പറേറ്റമാർക്ക് പകരം ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിച്ചാണ് പമ്പിംഗ്. അതുകൊണ്ട് തന്നെ ഉയർന്ന പ്രദേശങ്ങളിൽ പലപ്പോഴും കുടിവെള്ളം എത്താറില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച പൈപ്പ് ലൈനുകൾ ഏത് വഴിയൊക്കെയാണ് കടന്നുപോയിരിക്കുന്നതെന്നും ഇപ്പോൾ തിട്ടമില്ല. അതുകൊണ്ട് തന്നെ, വലിയൊരുവിഭാഗം പ്രദേശത്ത് വെള്ളക്കെട്ടുള്ള തുരുത്തിൽ പൈപ്പ് പൊട്ടലും വലിയൊരു പ്രശ്നമായി നിലനിൽക്കുന്നു. അഞ്ച് കുഴൽക്കിണറുകളുടെയും പമ്പ് ഹൗസുകളിൽ ഓരോ മോട്ടോറുകളാണുള്ളത്. ഇവയുടെ അറ്റകുറ്റപ്പണി വാട്ടർ അതോറിട്ടി സ്വകാര്യ വ്യക്തികൾക്ക് കരാർ നൽകിയിരിക്കുകയാണ്. പമ്പുകൾ തകരാറിലാകുന്നത് പതിവാണ്. പലപ്പോഴും ഒരാഴ്ചയിലേറെയെടുത്താണ് തകരാർ പരിഹരിച്ച് പമ്പിംഗ് പുനരാരംഭിക്കുന്നത്. കണ്ണങ്കാട്ട് കടവ് പാലം വഴി ശാസ്താംകോട്ടയിൽ നിന്നുള്ള കുടിവെള്ള വിതരണവും വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്.
ജലാശയങ്ങളോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിലാണ് തുരുത്തിലെ ഹോം സ്റ്റേകളിലധികവും പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ കുഴൽക്കിണർ കുഴിക്കാനുള്ള യന്ത്രങ്ങൾ എത്തിക്കാനുള്ള വഴി സൗകര്യം പോലുമില്ല. അതുകൊണ്ടുതന്നെ പമ്പിംഗ് മുടങ്ങുന്ന ദിവസങ്ങളിൽ ഹോം സ്റ്റേകളിൽ പലതും താമസക്കാരെ അനുവദിക്കാതെ അടച്ചിടേണ്ട അവസ്ഥയാണ്.
ഞാങ്കടവ് പദ്ധതി നീട്ടണം
മൺറോത്തുരുത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ ഞാങ്കടവ് പദ്ധതി ഇവിടേക്ക് കൂടി നീട്ടണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ കൊല്ലം കോർപ്പറേഷനും കൊറ്റങ്കര പഞ്ചായത്തിനും മാത്രമാണ് പദ്ധതിയിൽ നിന്ന് ജലം നൽകാനാണ് തീരുമാനം. മൺറോത്തുരുത്തിൽ കാര്യമായി ജനസംഖ്യയില്ലാത്തതിനാൽ കൂടുതൽ ജലം വിതരണം ചെയ്യേണ്ടിയും വരില്ല.
''തുരുത്തിലെ ജന ജീവിതത്തിനൊപ്പം ടൂറിസം മേഖലയേയും കുടിവെള്ള പ്രശ്നം ബാധിക്കുന്നുണ്ട്. പമ്പ് ഹൗസുകളിൽ കൂടുതൽ മോട്ടോറുകൾ സ്ഥാപിക്കുന്നതിനൊപ്പം ഞാങ്കടവ് പദ്ധതി തുരുത്തിലേക്ക് നീട്ടാനും അധികൃതർ തയ്യാറാകണം. ''
കെ. രാധാകൃഷ്ണൻ,
പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്,
മൺറോത്തുരുത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |