കൊച്ചി: സംസ്ഥാനത്തെ പ്ളസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലായ് 21വരെ നീട്ടാൻ ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.എസ്.ഇ പത്താം ക്ളാസിന്റെ ഫലം വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ജസ്റ്റിസ് രാജ വിജയരാഘവനാണ് ഇടക്കാല ഉത്തരവ് നൽകിയത്. ഓൺലൈൻ അപേക്ഷയ്ക്കുള്ള സമയം ഇന്നലെ അവസാനിക്കാനിരുന്നതാണ്. ഹർജി ജൂലായ് 21ന് പരിഗണിക്കാൻ മാറ്റിയ സിംഗിൾബെഞ്ച് പത്താംക്ളാസിലെ ഫലപ്രഖ്യാപനം എന്നുണ്ടാവുമെന്ന് അറിയിക്കാൻ സി.ബി.എസ്.ഇക്ക് നിർദ്ദേശവും നൽകി.
പ്ളസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ജൂലായ് 21നേ തുടങ്ങൂവെന്നും ഇതിനുമുമ്പ് സി.ബി.എസ്.ഇ പത്താംക്ളാസ് ഫലം പ്രസിദ്ധീകരിച്ചാൽ ഈ സിലബസിലുള്ള കുട്ടികൾക്ക് ജൂലായ് 23വരെ അപേക്ഷിക്കാൻ സമയം ലഭിക്കുമെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. സംസ്ഥാനത്ത് നാലു ലക്ഷത്തോളം വിദ്യാർത്ഥികളാണ് പ്ളസ് വൺ പ്രവേശനത്തിന് കാത്തിരിക്കുന്നതെന്നും ,സമയം വൈകുന്നത് പ്രവേശന നടപടികൾ അവതാളത്തിലാക്കുമെന്നും, മതിയായ അദ്ധ്യാപനത്തിനുള്ള സമയം നഷ്ടമാകുമെന്നും സർക്കാർ വിശദീകരിച്ചു. സി.ബി.എസ്.ഇയുടെ അഭിഭാഷകൻ പത്താംക്ളാസ് ഫലപ്രഖ്യാപന തീയതി അറിയിക്കാൻ സമയം തേടി. തുടർന്ന് ഹർജിയിൽ സർക്കാരിനും സി.ബി.എസ്.ഇക്കും ഹൈക്കോടതി നോട്ടീസ് ഉത്തരവായി..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |