SignIn
Kerala Kaumudi Online
Friday, 26 April 2024 10.10 AM IST

ഗുണ്ടകളുടെ വേരറുക്കുമെന്ന് പൊലീസ് മേധാവി

gunda

കോട്ടയം: ജില്ലയെ ഗുണ്ടാ രഹിതമാക്കാനുള്ള ജില്ലാ പൊലീസ് മേധാവി കെ.കാർത്തികിന്റെ നിർദേശത്തെ തുടർന്ന് മുഴുവൻ ക്രിമിനൽ കേസ് പ്രതികളുടേയും പട്ടിക ശേഖരിക്കുന്നു. പ്രധാന ഗുണ്ടാ നേതാക്കൻമാരെ കാപ്പ ചുമത്തി തടങ്കലിൽ വയ്ക്കാനും ഇവരുടെ അനുയായികളെ കൃത്യമായി നിരീക്ഷിച്ച് നടപടിയെടുക്കാനുമാണ് നിർദേശം.

കേസിന്റെ പശ്ചാത്തലം ഇവരുടെ ബന്ധം തുടങ്ങിയവയടക്കം വിശദമായ റിപ്പോർട്ടാണ് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിരിക്കുന്നത്. കാപ്പാ ചുമത്തി നാടുകടത്തിയവരെക്കുറിച്ചും മറ്റ് ജില്ലകളിൽ നിന്ന് കാപ്പ ചുമത്തി ഇവിടേയ്ക്ക് വന്നവരേക്കുറിച്ചുമുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. പ്രായപൂർത്തിയാകും മുന്നേ വിവിധ കേസുകളിൽപ്പെട്ട് ഇപ്പോൾ പ്രായപൂർത്തിയായ ശേഷമുള്ള ഇവരുടെ പ്രവർത്തനവും നിരീക്ഷിക്കണമെന്ന് സ്പെഷ്യൽ ബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റുമാനൂർ,​ ആർപ്പൂക്കര,​ അതിരമ്പുഴ,​ എരുമേലി,​ ചങ്ങനാശേരി, ഈരാറ്റുപേട്ട തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ച് ലഹരിമാഫിയയുമായി ചേർന്ന് പ്രവർത്തിക്കുന്നവരും നിരീക്ഷണ പരിധിയിലാണ്.

ഗുണ്ടാനേതാക്കളെ കാപ്പ ചുമത്തി നാടുകടത്തിയാലും അണികളെല്ലാം സൈലന്റായി കാര്യങ്ങൾ മുന്നോട്ടുകൊണ്ടു പോകും. അത്രയ്ക്ക് പവർഫുള്ളാണ് ഇവർ. അരുൺ ഗോപൻ,​ അലോട്ടി,​ അച്ചു സന്തോഷ്,​ കെ.ഡി ജോമോൻ,​ വിനീത് സഞ്ജയൻ തുടങ്ങി പതിവ് ഗുണ്ടകളെല്ലാം ഇപ്പോൾ അകത്താണ്. എന്നാൽ ഇവരുടെ അണികൾ കഞ്ചാവ് കച്ചവടവും ക്രിമിനൽ പ്രവർത്തനങ്ങളും തുടരുന്നു. തലവൻമാർ അകത്തായതോടെ 'സൈലന്റായാണ് ' ഇവരുടെ പ്രവർത്തനം. കഞ്ചാവ് കച്ചവടവും വീര്യം കൂടിയ ലഹരിക്കടത്തും സ്ഥലം ഇടപാടും പലിശപ്പിരിവുമായാണ് സംഘം സജീവമായിരിക്കുന്നത്. ജയിലിൽ നിന്ന് തലവൻമാരുടെ നിർദ്ദേശം വേണ്ടസമയത്ത് എത്തുന്നുണ്ട്.

കഞ്ചാവും ബ്ലേഡും.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് കഞ്ചാവ് വില്പനയാണ് ക്വട്ടേഷൻ സംഘങ്ങളുടെ പ്രധാന വരുമാന മാർഗം. വീര്യംകൂടിയ മയക്കുമരുന്ന് ആംപ്യൂളുകളും ഹാഷിഷ് ഓയിലും എത്തിക്കാൻ പ്രത്യേക സംഘങ്ങളുണ്ട്. ചാകാൻ വരെ തയ്യാറായുള്ള 20 വയസിന് താഴെ പ്രായമുള്ള നൂറിലേറെപ്പേരുണ്ട് ഈ ഗുണ്ടാ നേതാക്കൻമാർക്ക് അണികളായി. കഞ്ചാവും ആഡംബര ജീവിതത്തിന് പണവും നൽകിയാണ് തങ്ങളുടെ സംഘങ്ങളിലേയ്ക്ക് ആളുകളെ ചേർക്കുന്നത്.

ജില്ലയിലെ ഗുണ്ടകൾ 342.

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറയുന്നു.

മുഴുവൻ ക്രിമിനലുകളേയും നിരീക്ഷിക്കാനും നടപടിയെടുക്കാനുമാണ് തീരുമാനം. പരമാവധി ക്രിമിനലകുളെ കാപ്പ ചുമത്തി തടങ്കലിൽവയ്ക്കും. ഗുണ്ടാ പ്രവർത്തനങ്ങൾ തുടരുന്ന അനുയായികളുടെ പട്ടിക ശേഖരിച്ചുവരികയാണ്.

പൊതുപ്രവർത്തകനായ നാരായണൻ പറയുന്നു.

ഗുണ്ടകൾക്കെതിരെ നടപടിയെടുക്കുമെന്ന് പറയുമ്പോഴും ഗുണ്ടാ ബന്ധത്തിന്റെ പേരിൽ വിവാദത്തിലായ ചങ്ങനാശേരി ഡിവൈ.എസ്.പിക്കെതിരെ ഒരു നടപടിയുമായില്ല. ഇത്തരം ബന്ധങ്ങളുള്ളവരെ സുപ്രധാന ചുമതലയിൽ നിന്ന് മാറ്റി നിറുത്താതെ കർക്കശ നടപടിയെടുക്കുമെന്നൊക്കെ പറയുന്നത് തമാശയായേ കാണാനാവൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.