തിരുവനന്തപുരം: സ്വർണക്കടത്തിലെ അനുബന്ധ കുറ്റകൃത്യങ്ങൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്ന് സർക്കാർ ആവശ്യപ്പെടണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷൻ നിയമസഭാ സമ്മേളനത്തിന്റെ
സമാപന ദിനത്തിൽ ഭരണ-പ്രതിപക്ഷ വാഗ്വാദത്തിനും ബഹളത്തിനും പ്രതിപക്ഷ
ബഹിഷ്കരണത്തിനും വഴി വച്ചു.
സി.ബി.ഐ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ താത്പര്യം നടപ്പാക്കുന്ന കൂട്ടിലടച്ച തത്തയാണെന്നും, സ്വർണക്കടത്ത് സംസ്ഥാന വിഷയമല്ലാത്തതിനാൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനാവില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. മുഖ്യമന്ത്രിക്ക് പേടിയാണെന്ന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഭരണപക്ഷവും പ്രതിഷേധവുമായി എഴുന്നേറ്റതോടെ ബഹളമായി. പ്രതിപക്ഷം സ്പീക്കറുടെ വേദിക്കു മുന്നിലെത്തി ബാനർ ഉയർത്തിക്കാട്ടി ഇരുപത് മിനിറ്റ് പ്രതിഷേധിച്ച ശേഷം സഭ ബഹിഷ്കരിച്ചു. പിന്നാലെ, സഭാനടപടികൾ വേഗത്തിലാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കർ അറിയിച്ചു.
രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനും ഇഷ്ടമുള്ളവരെ ചേർത്തുപിടിക്കാനുമുള്ള കേന്ദ്രത്തിന്റെ ഉപകരണമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റെന്ന് (ഇ.ഡി) സതീശൻ ആരോപിച്ചു. സ്വർണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റി അട്ടിമറിക്കാനാണ് ഇ.ഡി ശ്രമിക്കുന്നത്. സംസ്ഥാനത്തിന് പതിനായിരം കോടി വരുമാന നഷ്ടമുണ്ടാക്കുന്ന സ്വർണക്കള്ളക്കടത്ത് തകർക്കാൻ സി.ബി.ഐ അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.
സ്വർണക്കടത്ത് കേസിലും ഇ.ഡിയുടെ അന്വേഷണത്തിലും നേരത്തേയുണ്ടായിരുന്ന നിലപാടിൽ നിന്ന് മാറിയതിൽ പ്രതിപക്ഷ നേതാവിന് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സോണിയാഗാന്ധിയെ ചോദ്യം ചെയ്യലിനായി ഇ.ഡി വിളിപ്പിച്ച ദിവസം നിയമസഭയിൽ അധികനേരം ഇരിക്കാൻ പ്രതിപക്ഷ നേതാവിന് സമയം കിട്ടുമോയെന്ന് സംശയമുണ്ട്. ഇ.ഡി ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് രാജ്ഭവനിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് പോകേണ്ടിവരും. അതേ ദിവസം സബ്മിഷനിൽ ഇ.ഡിയെക്കുറിച്ച് കൃത്യതയോടെ അദ്ദേഹം പറഞ്ഞിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സ്വപ്നയുടെ രഹസ്യമൊഴി പുറത്തു വന്നതു മുതൽ സി.ബി.ഐ അന്വേഷണത്തിനാണ് പ്രതിപക്ഷം ആവശ്യമുന്നയിക്കുന്നതെന്ന് വി.ഡി.സതീശൻ തിരിച്ചടിച്ചു.
ഇ.ഡി കേന്ദ്രസർക്കാരിന്റെ ഏജൻസിയാണെന്നും കേന്ദ്ര ഏജൻസികൾക്കുണ്ടാവുന്ന പരിമിതി സി.ബി.ഐയ്ക്കുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്ത് അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതായി ഇ.ഡി ആരോപണമുന്നയിച്ചിട്ടില്ല. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ സർക്കാരിന് ഇടപെടാനുമാവില്ല. സ്വർണക്കടത്ത്
കാര്യക്ഷമമായും ഏകോപിതമായും അന്വേഷിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്.
സാക്ഷികൾക്ക് നോട്ടീസ് ലഭിക്കും മുൻപേ മാദ്ധ്യമങ്ങൾക്ക് വിവരം കിട്ടുന്നു. തോമസ് ഐസകിന് നോട്ടീസ് ലഭിക്കും മുൻപ് വാർത്തയായി. സർക്കാരിന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനാവില്ല. അന്വേഷണത്തിൽ വിഷമതകളുണ്ടെന്നും മറ്റൊരു ഏജൻസി അന്വേഷിക്കണമെന്നും ഇപ്പോൾ അന്വേഷിക്കുന്നവർ പറയണം. ഇക്കാര്യത്തിൽ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിയുടെ വെളിപ്പെടുത്തലിൽ നിയമപരമായ മാർഗ്ഗങ്ങൾ തേടാതെ നിയമവിരുദ്ധമായ കാര്യങ്ങളാണ് സർക്കാർ ചെയ്യുന്നതെന്നും ,അന്വേഷണ ഏജൻസികളെ ബുദ്ധിമുട്ടിക്കുകയാണെന്നും സതീശൻ ആരോപിച്ചു. സോളാർ പ്രതിയുടെ പരാതി ആരോരുമറിയാതെ എഴുതിവാങ്ങി മുൻ മുഖ്യമന്ത്രിക്കെതിരെയടക്കം സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതും സതീശൻ ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |