കൊല്ലം: കൊവിഡ് പ്രതിസന്ധിയുടെ മറവിൽ വ്യാജവാഗ്ദാനങ്ങൾ നൽകി ഇ - ഫാർമസികൾ വിറ്റഴിച്ചത് കോടികളുടെ മരുന്നുകൾ. കൊവിഡ് മുക്തി, രോഗ പ്രതിരോധം എന്നിവ മുൻനിറുത്തി നിരവധി നിയമവിരുദ്ധ വെബ്സൈറ്റുകൾ പ്രചരിക്കുന്നതായി നാഷണൽ അസോസിയേഷൻ ഒഫ് ബോർഡ്‌സ് ഒഫ് ഫാർമസി (എൻ.എ.ബി.പി) 2020ൽ റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ചില ഓൺലൈൻ കമ്പനികളുടെ മരുന്ന് വ്യാപാരം വിലക്കിയെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ഇവ വീണ്ടും സജീവമായി. ഇ - ഫാർമസി ബിസിനസിൽ കോടികളുടെ നിക്ഷേപ സമാഹരണം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി ആസ്ഥാനമായിരുന്ന ഒരു ഇ - ഫാർമസിയെ വിലക്കിയതിനെ തുടർന്ന് അവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ആസ്ഥാനം ബംഗളൂരുവിലേക്ക് മാറ്റുകയും മുമ്പത്തേക്കാൾ ശക്തമായി ഇ - ഫാർമസി രംഗത്ത് സജീവമാവുകയും ചെയ്തു.
വ്യാജ വാഗ്ദാനങ്ങളിൽ പൊതിഞ്ഞ് വില്പന
കൊവിഡ് മരുന്നെന്ന പേരിൽ ക്ലോറോക്വിൻ, ഹൈഡ്രോക്‌സി ക്ലോറോക്വിൻ, ലോപിനാവിർ, റിറ്റോണാവീർ തുടങ്ങിയ മരുന്നുകളാണ് വിൽക്കുന്നത്. 100 ശതമാനം ഫലപ്രാപ്തിയെന്ന വാഗ്ദാനം നൽകിയാണ് വില്പന. കൊവിഡ് സംബന്ധിച്ച വാക്കുകളും ശൈലികളും ചേർത്താണ് സൈറ്റുകൾ നാമകരണം ചെയ്യുന്നത്. 2020ൽ രജിസ്റ്റർ ചെയ്ത സൈറ്റുകളിൽ 90 ശതമാനവും വ്യാജമാണെന്ന് എൻ.എ.ബി.പി കണ്ടെത്തിയിരുന്നു.
കൊച്ചി ആസ്ഥാനമായ ഇ - ഫാർമസി
ആരംഭിച്ചത് 2014 ൽ
2019ൽ സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ലൈസൻസ് റദ്ദാക്കി
കൊവിഡ് പശ്ചാത്തലത്തിൽ വീണ്ടും സജീവം
മൊബൈൽ ആപ്പ് തയ്യാറാക്കി മരുന്ന് വില്പന
ഉറക്ക ഗുളികകളും അബോർഷൻ മരുന്നുകളും വിൽക്കുന്നു
ഹൈക്കോടതിയെ സമീപിച്ചെങ്കിലും തെളിവുകൾ വിനയായി
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കച്ചവടം നടത്തുമെന്ന് വെല്ലുവിളി
ഇപ്പോൾ പ്രവർത്തനം ബംഗളൂരു കേന്ദ്രീകരിച്ച്
ഇ - ഫാർമസി ബിസിനസിൽ കോടികളുടെ നിക്ഷേപ സമാഹരണമാണ് ഓരോ വർഷവും സംസ്ഥാനത്ത് നടക്കുന്നത്. മരുന്നുകൾ എത്തിക്കാൻ വിപുലമായ ശൃംഖലയുണ്ട്.
ആരോഗ്യ വിദഗ്ദ്ധർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |