കൊൽകത്ത: സ്കൂളുകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട കോഴ ഇടപാടിൽ കുടുങ്ങിയ പശ്ചിമ ബംഗാളിലെ വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രിയും ഭരണ കക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയുമായ പാർത്ഥ ചാറ്റർജിയെ എൻഫോഴ്സ് മെന്റ് ഡയക്ടറേറ്റ് അറസ്റ്റ് ചെയ്തു.
കൂട്ടാളിയായ അർപ്പിത മുഖർജിയുടെ ഫ്ളാറ്റിൽ നിന്ന് ഇരുപതുകോടി രൂപ കഴിഞ്ഞ ദിവസം കണ്ടെടുത്തതിനു പിന്നാലെയാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന വേളയിലായിരുന്നു വഴിവിട്ട നിയമനങ്ങൾ. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത മന്ത്രിയെ 26 മണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്. നിവിലെ വിദ്യാഭ്യാസ മന്ത്രി പരേഷ് അധികാരിയുടെ വസതിയടക്കം 13 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു.
അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങളിലെ ക്രമക്കേടിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം സി.ബി.ഐ അന്വേഷണം പുരോഗമിക്കവേയാണ് ഇ.ഡിയുടെ ഇടപെടൽ. സ്കൂൾ അദ്ധ്യാപികയായി മന്ത്രിയുടെ മകൾക്ക് നൽകിയ നിയമനംഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു.
ഇരുപതു കോടി കൈവശം വച്ചിരുന്ന അർപ്പിതയുമായുള്ള ബന്ധം നിഷേധിക്കുകയും അന്വേഷണത്തോട് നിസഹകരിക്കുകയും ചെയ്തതോടെയാണ് അറസ്റ്റ് ചെയ്യേണ്ടിവന്നതെന്ന് എൻഫോഴ്സ്മെന്റ് അധികൃതർ വ്യക്തമാക്കി. അതേസമയം, തൃണമൂൽ പാർട്ടിക്കോ, മുഖ്യമന്ത്രി മമതാ ബാനർജിക്കോ ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് പാർട്ടി വ്യക്തമാക്കി.
പാർലമെന്ററി കാര്യം, ഇൻഫർമേഷൻടെക്നോളജി എന്നീ വകുപ്പുകളുടെയും മന്ത്രിയാണ് പാർത്ഥ ചാറ്റർജി.2011 ൽ ആദ്യമായി വ്യവസായ വാണിജ്യ മന്ത്രിയായി. 2016ൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായപ്പോഴുള്ള നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ കൂട്ടാളിയായ അർപ്പിതയുടെ ഫ്ളാറ്റിൽ നിന്ന് വസ്തുക്കളുടെ പ്രമാണങ്ങളും അമ്പതു ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും ഇതിനു പുറമേ കണ്ടെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |