ന്യൂയോർക്ക് : ലോകമെമ്പാടും കേസുകൾ കുത്തനേ ഉയരുന്നതിനിടെ അപൂർവ വൈറസായ മങ്കിപോക്സ് വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ഇന്നലെ നടന്ന പ്രത്യേക എമർജൻസി കമ്മിറ്റി മീറ്റിംഗിന്റേതാണ് തീരുമാനം.
മങ്കിപോക്സിനെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കാൻ കഴിഞ്ഞ മാസവും ഡബ്ല്യു.എച്ച്.ഒ അടിയന്തര യോഗം ചേർന്നിരുന്നു. ഇതുവരെ അഞ്ച് മരണം റിപ്പോർട്ട് ചെയ്തതായി ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറഞ്ഞു.
നിലവിൽ യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ കണക്ക് പ്രകാരം 74 രാജ്യങ്ങളിലായി 16,836 മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 16,593 കേസുകൾ ആഫ്രിക്കയ്ക്ക് പുറത്തുള്ള 68 രാജ്യങ്ങളിലാണ്. ഇതിൽ സ്പെയിൻ (3125), യു.എസ് (2890), ജർമ്മനി (2268), യു.കെ (2208) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ.
കോംഗോ, നൈജീരിയ ഉൾപ്പെടെ 6 ആഫ്രിക്കൻ രാജ്യങ്ങളിലായി 243 കേസുകളുണ്ട്. പടിഞ്ഞാറൻ, മദ്ധ്യ ആഫ്രിക്കൻ രാജ്യങ്ങളായ ഇവിടെ മങ്കിപോക്സ് എൻഡെമിക് (ഒരു നിശ്ചിത പ്രദേശത്ത് പതിവായി കാണുന്നത് ) രോഗമാണ്. ആഫ്രിക്കയിൽ മാത്രം കാണപ്പെട്ടിരുന്ന മങ്കിപോക്‌സ് വൈറസ് മേയ് ആദ്യം മുതൽ യൂറോപ്യൻ രാജ്യങ്ങളിലും പിന്നാലെ യു.എസ്, തെക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
3 - 6 ശതമാനം വരെയാണ് ചിക്കൻപോക്സുമായി സാമ്യമുള്ള മങ്കിപോക്സിന്റെ മരണനിരക്ക്. മങ്കിപോക്‌സിനെതിരെ വസൂരിക്കെതിരെയുള്ള കുത്തിവയ്പ് 85 ശതമാനത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |