തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ 2021ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മുതിർന്ന കഥാകൃത്ത് വൈശാഖൻ, പ്രശസ്‌ത സാഹിത്യ വിമർശകൻ കെ.പി ശങ്കരൻ എന്നിവർക്ക് അക്കാദമിയുടെ വിശിഷ്‌ടാംഗത്വം ലഭിച്ചു. രണ്ട് പവൻ തൂക്കം വരുന്ന സ്വർണപതക്കവും അൻപതിനായിരം രൂപയുമാണ് പുരസ്‌കാരം. മികച്ച കവിതയായി അൻവർ അലിയുടെ 'മെഹബൂബ് എക്‌സ്‌പ്രസ്' തിരഞ്ഞെടുത്തു. 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്‌ത്രീകളുടെ കത' എന്ന കൃതിയുടെ രചനയ്‌ക്ക് ആർ. രാജശ്രീ അവാർഡിന് അർഹയായി. പുറ്റ് എന്ന നോവലിന് വിനോയ് തോമസിനും പുരസ്‌കാരം ലഭിച്ചു.
ദേവദാസ് വി.എം രചിച്ച വഴി കണ്ടുപിടിച്ചവർ എന്ന കഥയ്‌ക്ക് ചെറുകഥയ്‌ക്കുളള പുരസ്‌കാരം ലഭിച്ചു. മറ്റ് പുരസ്‌കാരങ്ങൾ ഇങ്ങനെ:
നാടകം-പ്രദീപ് മണ്ടൂർ (നമുക്ക് ജീവിതം പറയാം), ജീവചരിത്രം/ആത്മകഥ- പ്രൊ. ടി.ജെ.ജോസഫ് (അറ്റുപോകാത്ത ഓർമ്മകൾ),എം.കുഞ്ഞാമൻ (എതിര്), സാഹിത്യ വിമർശനം-എൻ.അജയകുമാർ (വാക്കിലെ നേരങ്ങൾ),വൈജ്ഞാനിക സാഹിത്യം- ഡോ. ഗോപകുമാർ ചോലയിൽ (കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും), യാത്രാവിവരണം-വേണു (നഗ്നരും നരഭോജികളും),ബാലസാഹിത്യം-രഘുനാഥ് പലേരി (അവർ മൂവരും ഒരു മഴവില്ലും),ഹാസ സാഹിത്യം-ആൻ പാലി (അ ഫോർ അന്നാമ്മ)
25,000 രൂപയും ഫലകവും സാക്ഷിപത്രവുമാണ് ഇവർക്ക് ലഭിക്കുക.
ഡോ: കെ.ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻകുട്ടി, കെ.എ.ജയശീലൻ എന്നിവർക്ക് സമഗ്രസംഭാവന പുരസ്‌കാരം ലഭിക്കും. 30,000 രൂപയും സാക്ഷ്യപത്രവും ഫലകവും പൊന്നാടയുമാണ് ഇവർക്ക് ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |