44-ാമത് ചെസ് ഒളിമ്പ്യാഡിന് ഇന്ന് ചെന്നൈയിൽ തുടക്കം
ഇന്ത്യയ്ക്ക് വേണ്ടി പടവെട്ടാൻ നാരായണനും നിഹാലും
ചെന്നൈ : ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന ചെസ് ഒളിമ്പ്യാഡിന് ഇന്ന് ചെന്നൈയിൽ തടക്കമാകും. വൈകിട്ട് ഏഴുമുതൽ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ.നാളെ മഹാബലിപുരം ഫോർ പോയിന്റ് ബൈ ഷെറാട്ടൺ കൺവെൻഷൻ സെന്ററിലെ നാലുവേദികളിലായി മത്സരങ്ങൾ ആരംഭിക്കും.
ഇന്റർ നാഷണൽ ചെസ് ഫെഡറേഷൻ ഒളിമ്പിക്സിന് സമാനമായ രീതിയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ടൂർണമെന്റാണ് ചെസ് ഒളിമ്പ്യാഡ്. 1927ൽ ലണ്ടനിലാണ് ആദ്യ ഒൗദ്യോഗിക ചെസ് ഒളിമ്പ്യാഡ് നടന്നത്. രണ്ട് വർഷത്തിലൊരിക്കലാണ് ഒളിമ്പ്യാഡ് നടക്കുക.
44-ാമത് ഒളിമ്പ്യാഡിനാണ് ചെന്നൈ മഹാബലിപുരത്തെ വേദിയാവുന്നത്. 2020ൽ നടക്കേണ്ട ഒളിമ്പ്യാഡായിരുന്നു ഇത്. റഷ്യയായിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്.കൊവിഡ് കാരണമാണ് നീട്ടിവച്ചത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്നാണ് വേദി ഇന്ത്യയിലേക്ക് മാറ്റിയത്. 187 ദേശീയ ഫെഡറേഷനുകളിൽ നിന്നായി 189 പുരുഷ ടീമുകളും 162 വനിതാ ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്. ഒരു ടീമിൽ ഒരു റിസർവ് താരം ഉൾപ്പടെ അഞ്ചുപേർ.
ആതിഥേയരെന്ന നിലയിൽ മൂന്ന് വീതം പുരുഷ വനിതാ ടീമുകളെയാണ് ഇന്ത്യ അണിനിരത്തുന്നത്. രണ്ട് വ്യത്യസ്തടീമുകളിലായി രണ്ട് മലയാളി താരങ്ങൾ- എസ്.എൽ നാരായണനും നിഹാൽ സരിനും ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുന്നുണ്ട്. നാരായണനെക്കൂടാതെ പി.ഹരികൃഷ്ണ,വിഡിത്ത് ഗുജറാത്തി,അർജുൻ എരിഗെയ്സി,കെ.ശശികിരൺ എന്നിവരാണ് ഇന്ത്യൻ എ ടീമിലുള്ളത്.
കൗമാര മലയാളിപ്രതിഭ നിഹാൽ സരിൻ,ഡി.ഗുകേഷ്,ബി.അധിബൻ,പ്രഗ്നാനന്ദ,റൗണക്ക് സാധ്‌വാനി എന്നിവരാണ് ബി ടീമിലുള്ളത്. 2651 ഫിഡേ റേറ്റിംഗ് പോയിന്റുള്ള നിഹാൽ,ലോക റാങ്കിംഗിൽ 99-ാം സ്ഥാനത്തും ഏഷ്യൻ റാങ്കിംഗിൽ 22-ാം സ്ഥാനത്തും ഇന്ത്യൻ റാങ്കിംഗിൽ ഏഴാം സ്ഥാനത്തുമാണ്.
സൂര്യശേഖർ ഗാംഗുലി ,എസ്.പി സേതുരാമൻ,കാർത്തികേയൻ മുരളി,അഭിജീത് ഗുപ്ത,അഭിമന്യു പൗരാണിക് എന്നിവരാണ് ഇന്ത്യൻ സി ടീം അംഗങ്ങൾ. ഓപ്പൺ ടീമിലെ 15 കളിക്കാരും ഗ്രാൻഡ്മാസ്റ്റർമാരാണ് .
ഇന്ത്യയുടെ വനിതാ വിഭാഗത്തിൽ കൊനേരു ഹംപി, ഡി. ഹരിക, ആർ. വൈശാലി, ടാനിയ സച്ച്‌ദേവ്, ഭക്തി കുൽക്കർണി, വന്ദിക അഗർവാൾ, സൗമ്യ സ്വാമിനാഥൻ, മേരി ആൻ ഗോമസ്, പദ്മിനി റാവത്ത്, ദിവ്യ ദേശ്‌മുഖ്, ഇഷ കരവാഡെ, വർഷിണി സാഹിതി, പ്രത്യുഷ ബൊദ്ദ, നന്ദിദ, വിശ്വ വാസ്‌നവാല എന്നിവരാണുള്ളത്.
ലോകചാമ്പ്യൻ നോർവേയുടെ മാഗ്നസ് കാൾസൺ ഉൾപ്പെടെ ലോകമെമ്പാടുമുള്ള പ്രമുഖ ചെസ് താരങ്ങൾ ഒളിമ്പ്യാഡിനായി ചെന്നൈയിലെത്തിയിട്ടുണ്ട്. മുൻനിരയിലുള്ള റഷ്യയും ചൈനയും ഓപ്പൺ, വനിതാ വിഭാഗങ്ങളിൽ പങ്കെടുക്കാത്തത് ഇന്ത്യക്ക് അനുകൂല ഘടകമാണ്. യുക്രയ്നിലെ റഷ്യൻ സൈനിക നടപടിയെത്തുടർന്ന് റഷ്യ, ബെലാറസ് ദേശീയ ടീമുകളെ അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ മത്സരത്തിൽ നിന്നു വിലക്കിയിട്ടുണ്ട്. ചൈന വിട്ടുനിൽക്കുന്നതിന്റെ കാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |