തിരുവനന്തപുരം : ആറു വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിൽ സംസ്ഥാന സർക്കാർ ഇടുക്കിയിൽ സർക്കാർ മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അനുമതി നേടിയെടുത്തു. ഇതോടെ ഈ വർഷം മുതൽ സംസ്ഥാനത്ത് 100 കുട്ടികൾക്ക് കൂടി സർക്കാർ സീറ്റിൽ എം.ബി.ബി.എസിന് പഠിക്കാം. 2014ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇടുക്കിയിൽ മെഡിക്കൽ കോളേജിന് താത്കാലിക അനുമതി ലഭിച്ചെങ്കിലും മതിയായ സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ 2016ൽ മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ അംഗീകാരം റദ്ദാക്കിയിരുന്നു. തുടർന്ന് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടത്തിയ ശ്രമഫലമായാണ് അനുമതി ലഭിച്ചത്. 2014ൽ ഇടുക്കി മെഡിക്കൽ കോളേജിന് മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരം 50 സീറ്റിനാണ് അനുമതി നൽകിയത്.
പിന്നാലെ 2014,2015 വർഷങ്ങളിൽ രണ്ട് ബാച്ചിലേക്ക് പ്രവേശനവും നടത്തി. എന്നാൽ അംഗീകാരം നഷ്ടമായതോടെ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിനെ ഇക്കാര്യം ബോധിപ്പിക്കുയും മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ അനുമതിയോടെ ഈ വിദ്യാർത്ഥികളെ സംസ്ഥാനത്തെ മറ്റു മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് 2020ൽ മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യക്ക് പകരം നിലവിൽ വന്ന നാഷണൽ മെഡിക്കൽ കമ്മിഷൻ, മെഡിക്കൽ കോളേജിന് കുറഞ്ഞത് 50 സീറ്റ് എന്നത് 100 ആക്കിമാറ്റിയതോടെ ഇടുക്കി മെഡിക്കൽ കോളേജിൽ ആശ്യമായ സൗകര്യങ്ങൾ ഇരട്ടിയാക്കേണ്ടിവന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കി. തുടർന്ന് കൂടുതൽ മുറികളും യന്ത്രസംവിധാനങ്ങളും ഒരുക്കി സംസ്ഥാനം നാഷണൽ മെഡിക്കൽ കമ്മിഷനെ സമീപിച്ചു. കമ്മിഷൻ സംഘം നേരിട്ടും ഓൺലൈനായും നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് അനുമതി ലഭിച്ചത്.
നിലവിലുള്ള പ്രധാന സംവിധാനങ്ങൾ
അക്കാഡമിക് ബ്ലോക്ക്
വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും താമസ സൗകര്യം
അത്യാഹിത വിഭാഗം
ഒ.പി ബ്ലോക്ക്
ഐ.പി സംവിധാനം
സി.ടി സ്‌കാൻ
ഡിജിറ്റൽ എക്‌സറേ
മാമോഗ്രാം
കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി
രക്തത്തിലെ പ്ലാസ്മ വേർതിരിച്ച് സൂക്ഷിക്കാനുള്ള ബ്ലഡ് സെന്റർ
'കൃത്യമായ ആസൂത്രണത്തോടെയുള്ള കൂട്ടായ പരിശ്രമമാണ് വിജയിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിനെയും ഉന്നത നിലവാരത്തിലെത്തിക്കും. ഈ വർഷം ക്ലാസുകൾ ആരംഭിക്കും.'
-വീണാ ജോർജ്
ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |