SignIn
Kerala Kaumudi Online
Friday, 26 April 2024 10.43 AM IST

ഓർത്തഡോക്‌സ് സഭയിൽ ഏഴ് പുതിയ മെത്രാപ്പൊലീത്തമാർ അഭിഷിക്തരായി

orthodox

തൃശൂർ: ഓർത്തഡോക്സ് സഭയിൽ ഏഴ് പുതിയ മെത്രാപ്പൊലീത്തമാർ അഭിഷിക്തരായി. പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലിലായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷ. എബ്രഹാം മാർ സ്‌തേഫാനോസ് (എബ്രഹാം തോമസ് റമ്പാൻ), തോമസ് മാർ ഇവാനിയോസ് (പി.സി. തോമസ് റമ്പാൻ), ഗീവർഗീസ് മാർ യാഫിലോസ് (ഡോ. ഗീവർഗീസ് ജോഷ്വാ റമ്പാൻ), ഗീവർഗീസ് മാർ പിലക്‌സിനോസ് (ഗീവർഗീസ് ജോർജ് റമ്പാൻ), ഗീവർഗീസ് മാർ പക്കോമിയോസ് (അഡ്വ. കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ), ഗീവർഗീസ് മാർ ബർണബാസ് (ഡോ.കെ. ഗീവർഗീസ് റമ്പാൻ), സഖറിയ മാർ സേവേറിയോസ് (ചിറത്തിലാട്ട് സഖറിയ റമ്പാൻ) എന്നിവരാണ് അഭിഷിക്തരായത്.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും സഭയിലെ എല്ലാ മെത്രാപ്പൊലീത്താമാരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കേരളത്തിലെ വിവിധ സഭകളിൽ നിന്നുള്ള പ്രതിനിധികളെ കൂടാതെ അർമീനിയൻ, റഷ്യൻ ഓർത്തഡോക്‌സ് സഭകളുടെയും പ്രതിനിധികൾ ശുശ്രൂഷകളിൽ പങ്കെടുത്തു. സഭാദ്ധ്യക്ഷനായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അഭിഷിക്തനായ ശേഷമുള്ള ആദ്യ മെത്രാപ്പൊലീത്താ സ്ഥാനാരോഹണമാണിത്.
കുർബാനയ്ക്ക് മുന്നോടിയായി ഏഴ് നിയുക്ത മെത്രാപ്പൊലീത്തമാരെയും സഭയിലെ ഇപ്പോഴുള്ള 23 മെത്രാപ്പൊലീത്തമാരും ചേർന്ന് ആനയിച്ചു. രണ്ട് ഘട്ടങ്ങളായുള്ള ശുശ്രൂഷയിൽ ആദ്യ ഭാഗത്ത്, ദീർഘമായ പ്രാർത്ഥനകൾക്കും ഗാനങ്ങൾക്കും ശേഷം സ്ഥാനാർത്ഥികൾ സഭയുടെ വിശ്വാസ പ്രഖ്യാപനമായ ശൽമൂസാ (സമ്മതപത്രം) വായിക്കുകയും അത് ഒപ്പിട്ടു പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സമർപ്പിക്കുകയും ചെയ്തു.
സ്ഥാനാഭിഷേകത്തിന്റെ പ്രധാന ഭാഗമായ രണ്ടാംഘട്ടത്തിൽ കൈവയ്പ് ശുശ്രൂഷ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു. തുടർന്ന് പട്ടത്വ പ്രഖ്യാപനം നടത്തി പുതിയ മെത്രാപ്പൊലീത്തമാരുടെ പേരുകൾ പ്രഖ്യാപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ORTHODOX
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.