തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണത്തിന് പിന്നിലെ പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടുമെന്ന വിശ്വാസമില്ലെന്നും സംഭവത്തിന്റെ പേരിൽ കലാപത്തിന് ആഹ്വാനം നൽകിയ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. ആക്രമണത്തിൽ കോൺഗ്രസുകാരെ പ്രതികളാക്കാനുള്ള ശ്രമം പൊളിഞ്ഞു. ലോക്കൽ പൊലീസ് അന്വേഷിച്ചിട്ടും ഫലമില്ലാത്തതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത്. എന്നാൽ പൂച്ച പോയി മരപ്പൂച്ച വന്നിട്ടും ഒരു പ്രയോജനവുമില്ലെന്നും സുധാകരൻ പരിഹസിച്ചു.
പ്രതിഷേധം മുഖ്യമന്ത്രിയെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ളതല്ല. മുഖ്യമന്ത്രി സഞ്ചരിക്കുന്ന ഇടങ്ങളിൽ ജനാധിപത്യ വിശ്വാസികളെ തുറുങ്കിലടയ്ക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. മുഖ്യമന്ത്രിയുടെ പരിപാടിയുള്ള സ്ഥലങ്ങളിൽ യു.ഡി.എഫ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് കസ്റ്റഡിയിലെടുക്കുന്ന നടപടി കമ്മ്യൂണിസ്റ്റ് ഭരണത്തിന് ചേർന്നതാണോയെന്ന് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ദേശീയ നേതൃത്വങ്ങൾ വ്യക്തമാക്കണം. കോൺഗ്രസ് പ്രവർത്തകർക്കെതിരായ നടപടി അവസാനിപ്പിക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറായില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലും ശക്തമായ പ്രക്ഷോഭം നടത്തും. സി.പി.എം ഭരണസമിതി കോടികളുടെ കൊള്ളനടത്തിയ കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ള നട്ടെല്ല് സർക്കാർ കാണിക്കണം. മാദ്ധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന് കളക്ടറായി നിയമനം നൽകിയതിലൂടെ സർക്കാരിന്റെ ഒളിച്ചുകളി വ്യക്തമായെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |