കൊച്ചി: ഇടത്തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലൂടെ 1000 രൂപവിലയുള്ള ഭക്ഷ്യകിറ്റ് വിപണിയിലിറക്കുമെന്ന് മന്ത്രി അഡ്വ. ജി.ആർ. അനിൽ പറഞ്ഞു. എറണാകുളം ഗാന്ധിനഗറിലെ സപ്ലൈകോ കേന്ദ്രകാര്യാലയത്തിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു മന്ത്രി. ഓരോ സൂപ്പർമാർക്കറ്റും ഈ ഓണക്കാലത്ത് കുറഞ്ഞത് 250 കിറ്റുകൾ വീതം വിതരണം ചെയ്യും. സപ്ലൈകോയുടെ കീഴിൽ 500 സൂപ്പർ മാർക്കറ്റുകളാണ് സംസ്ഥാനത്തുള്ളത്. ബിസിനസ് പ്രമോഷന്റെ ഭാഗമായി ഓരോ 100 കിറ്റിനും ഒരു സമ്മാനവും ഉണ്ടാകും. പൊതുവിപണിയേക്കാൾ കുറഞ്ഞവിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് ഇടത്തരക്കാരായ ഉപഭോക്താക്കളെ ആകർഷിക്കുകയെന്നതാണ് ലക്ഷ്യം. ഓണക്കാലത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ ഭക്ഷ്യകിറ്റുമായി ഇതിന് ബന്ധമില്ല.
ഓണം വിപണിയിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കുറച്ചുകൂടി കാര്യക്ഷമമായ ഇടപെടലുണ്ടാകും. ഹോർട്ടി കോർപ്പ്, മിൽമ, മീറ്റ് പ്രൊഡക്ട് ഒഫ് ഇന്ത്യ, കേരഫെഡ് തുടങ്ങിയ ഏജൻസികളുമായി സഹകരിച്ച് 14 ജില്ലാ കേന്ദ്രങ്ങളിലും 140 നിയമസഭ മണ്ഡലങ്ങളിലും ആഗസ്റ്റ് 27 മുതൽ സെപ്തംബർ 6 വരെ ഓണം ഫെയറുകൾ പ്രവർത്തിക്കും. ഇതിനുപുറമെ തിരുവനന്തപുരം കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മെട്രോ ഫെയറുകളും തുറക്കും. ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 27ന് തിരുവനന്തപുരത്ത് നടക്കും.
സംസ്ഥാനത്തെ 57 ശതമാനം കാർഡ് ഉടമകൾക്ക് സൗജന്യമായി വിതരണം ചെയ്തിരുന്ന ഗോതമ്പിന്റെ അലോട്ടുമെന്റ് ഒരുവർഷത്തേക്ക് നിറുത്തിവച്ചിരിക്കുന്ന സാഹചര്യത്തിൽ അതേ വിലയ്ക്ക് 10,000 മെട്രിക് ടൺ റാഗി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ കഴിഞ്ഞ രണ്ട് മൂന്നുമാസമായി അനാഥാലയം, അഗതിമന്ദിരം തുടങ്ങിയവയ്ക്കുള്ള സൗജന്യ അരിവിതരണവും നിറുത്തിവച്ചിരിക്കുകയായിരുന്നു. ഇതും അടുത്തമാസം മുതൽ പുനരാരംഭിക്കാമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി ഉറപ്പുനൽകിയതായും മന്ത്രി പറഞ്ഞു. 900 ൽ അധികം ക്ഷേമസ്ഥാപനങ്ങളും 36,000 അന്തേവാസികളുമാണ് സംസ്ഥാനത്തുള്ളത്. 22,000 കിലോലിറ്റർ നോൺ - സബ്സിഡി മണ്ണെണ്ണ അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |