കുന്നത്തൂർ: ശാസ്താംകോട്ട ആഞ്ഞിലിമൂട് സെന്റ് തോമസ് പള്ളി കുരിശടിയിൽ കാണിക്ക വഞ്ചി പൊളിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട കൊടുമൺ ശ്രീലങ്ക സംക്രാന്തി മുറുപ്പേൽ വീട്ടിൽ സുബിൻ(24), കൊടുമൺ ആയിക്കാട്ട് കൊച്ചുവിളയിൽ വീട്ടിൽ ജോജി (24) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് മോഷണം നടന്നത്. പെട്ടി ഓട്ടോയിലെത്തിയ മോഷ്ടാക്കൾ കുരിശടിയോട് ചേർത്ത് വാഹനം നിറുത്തിയ ശേഷം കമ്പിപ്പാരകൊണ്ട് വഞ്ചി പൊളിച്ച് പണം കവരുകയായാരുന്നു. വാഹനത്തിൽ മീൻ പെട്ടികൾ അടുക്കി വച്ചിട്ടുണ്ടായിരുന്നു. പൊലീസിന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കൊടുമണിലെ വീടുകളിൽ നിന്ന് വെള്ളിയാഴ്ച രാത്രിയിൽ തന്നെ പിടികൂടിയത്. നീണ്ടകരയിൽ നിന്ന് മത്സ്യം എടുക്കാനായി പോകവേ ആഞ്ഞിലിമൂട്ടിൽ വച്ച് സുബിനും ജോജിയും സഞ്ചരിച്ചിരുന്ന വാഹനത്തിലെ ഇന്ധനം തീർന്നു. തുടർന്ന് ഇന്ധനം നിറയ്ക്കാനാണ് വഞ്ചി കുത്തിപ്പൊളിച്ച് പണം കവർന്നതെന്നാണ് പ്രതികൾ പറയുന്നത്. ഇന്ധനം നിറച്ച ശേഷം ബാക്കി വന്ന തുക മദ്യപിക്കാനും ഭക്ഷണം കഴിക്കാനുമായി ഉപയോഗിച്ചു. ഇരുവരെയും ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ആഞ്ഞിലിമൂട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വിവിധ സ്റ്റേഷനുകളിൽ ഇരുവർക്കുമെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്.ഷെറീഫിന്റെ നിർദ്ദേശപ്രകാശം സി.ഐ എ.അനൂപ്,എസ്.ഐ എ.അനീഷ്, പ്രൊബേഷൻ എസ്.ഐ പ്രവീൺ പ്രകാശ്,എ .എസ്.ഐ ബിജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |