തിരുവനന്തപുരം: അർഹതയില്ലാതെ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരെ കണ്ടെത്തി പടിക്ക് പുറത്താക്കാൻ നടപടി കർശനമാക്കി സംസ്ഥാന സർക്കാർ. അനർഹരെ കണ്ടെത്തി എത്രയുംവേഗം അവരെ പുറത്താക്കാനാണ് തീരുമാനം. നിലവിൽ സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ 9600 പേർ രണ്ട് ഏക്കറിലധികം ഭൂമിയുള്ളവരാണെന്നു ധനവകുപ്പു കണ്ടെത്തിയിട്ടുണ്ട്. സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ പട്ടിക വിഭാഗക്കാർ ഒഴികെയുള്ളവർക്ക് സ്വന്തം പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉണ്ടാകാൻ പാടില്ലെന്നാണു നിബന്ധന. ഇത് മറച്ചുവച്ചാണ് പലരും പെൻഷൻ വാങ്ങിയെടുത്തത്. ഇത്തരക്കാർക്ക് പെൻഷൻ അനുവദിച്ചതിനുപിന്നിലുള്ള രാഷ്ട്രീയ സ്വാധീനവും ചെറുതല്ല.
ഇവരെ പദ്ധതിയിൽ നിന്ന് നീക്കാനുള്ള നടപടികൾ തദ്ദേശ വകുപ്പ് തുടങ്ങിക്കഴിഞ്ഞു. ഇത്തരക്കാരെ ഹിയറിംഗിന് വിളിച്ച് അവരുടെ ഭൂരേഖകൾ വിശദമായി പരിശോധിച്ചശേഷമായിരിക്കും നടപടിയിലേക്ക് കടക്കുക.നിലവിൽ ഒരാൾക്ക് മാസംതോറും 1600 രൂപയാണ് പെൻഷനായി നൽകുന്നത്. അനർഹരായ 9600 പേർക്ക് പെൻഷൻ നൽകാൻ ഒരുവർഷം ഏകദേശം 19 കോടി രൂപയോളം വേണം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ അനർഹർക്ക് പെൻഷൻ നൽകാൻ കോടികൾ ചെലവിടുന്നതിനെതിരെ രൂക്ഷവിമർശനം കൂടി ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
സംസ്ഥാനത്ത് ഇപ്പോൾ അഞ്ചുതരത്തിലുള്ള പെൻഷനുകളാണ് നിലവിലുള്ളത്. വാർദ്ധക്യ പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ, വിധവാ പെൻഷൻ, ശാരീരിക– മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള പെൻഷൻ എന്നിവയാണവ. ലക്ഷക്കണക്കിന് പേരാണ് ഇത്തരത്തിൽ ഓരോമാസവും പെൻഷൻ വാങ്ങുന്നത്. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ച് അതുവഴി ബജറ്റിൽ ഉൾപ്പെടാതെ വായ്പയെടുത്താണ് പെൻഷൻ വിതരണം നടത്തിക്കൊണ്ടിരുന്നത്. ഇതിനെതിരെ സി എ ജി കർശനമായി രംഗത്തെത്തിയതോടെ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനുള്ള സാമ്പത്തിക പിന്തുണയിൽ നിന്ന് സർക്കാർ പിന്മാറിയിരുന്നു.
സംസ്ഥാനത്തിന്റെ കടമെടുപ്പിനുൾപ്പെട കേന്ദ്രം കർശന നിബന്ധനകൾ കൊണ്ടുവന്നതോടെ പെൻഷൻ വിതരണം എങ്ങനെ നടത്തുമെന്നറിയാത്ത അവസ്ഥയിലാണ് സർക്കാർ. അതാണ് പൊടുന്നനെ കർശന നടപടിയിലേക്ക് കടക്കാൻ പ്രേരണയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |