കൊച്ചി കപ്പൽ നിർമ്മാണശാല ഒരു വലിയ കുതിപ്പിലേക്കാണ് മുന്നേറുന്നത്. ഇതിന്റെ മുന്നോടിയായി 23,000 കോടി രൂപ ചെലവിട്ട് നിർമ്മിച്ച യുദ്ധവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്ത് നാവിക സേന ഏറ്റുവാങ്ങിയിരിക്കുകയാണ്. കൊച്ചി കപ്പൽ നിർമ്മാണശാലയ്ക്ക് എന്തുകൊണ്ടും അഭിമാനിക്കാവുന്ന നേട്ടമാണിത്. വിക്രാന്തിന്റെ 75 ശതമാനം സാങ്കേതികവിദ്യയും രാജ്യത്തിനുള്ളിൽ നിന്നുതന്നെയാണ്. ആഭ്യന്തരമായി ഉത്‌പാദിപ്പിച്ച ഉരുക്ക് ഉപയോഗിച്ചാണ് കപ്പലിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. നിരവധി പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കൊച്ചി കപ്പൽശാല മഹത്തായ നിർമ്മാണകൃത്യം സാക്ഷാത്കരിച്ചത്. ഇതോടെ തദ്ദേശീയമായി വിമാനവാഹിനി കപ്പൽ ഡിസൈൻ ചെയ്ത് നിർമ്മിക്കാൻ കഴിവുള്ള ആറാമത്തെ രാജ്യമായി ഇന്ത്യ മാറുകയും ചെയ്തിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ യുദ്ധക്കപ്പൽ രാഷ്ട്രത്തിന് സമർപ്പിക്കും.
1971ലെ ഇന്ത്യാ - പാക് യുദ്ധത്തിൽ വീരോചിതമായ ഏടുകൾ എഴുതിച്ചേർത്ത ഐ.എൻ.എസ് വിക്രാന്താണ് ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പൽ. ഇത് ബ്രിട്ടണിൽ നിന്ന് ഇന്ത്യ വാങ്ങിയ കപ്പലായിരുന്നു. ഈ കപ്പൽ 1997 വരെ നാവികസേനയുടെ ഭാഗമായിരുന്നു. ബ്രിട്ടണിൽ നിന്ന് തന്നെ വാങ്ങിയ ഐ.എൻ.എസ് വിരാട് ആയി തുടർന്ന് ഇന്ത്യയുടെ വിമാനവാഹിനി.
മൂന്ന് ഭാഗവും കടൽ അതിർത്തി തിരിക്കുന്ന ഇന്ത്യയ്ക്ക് ഒന്നിലധികം വിമാന വാഹിനികൾ ആവശ്യമാണെന്ന നിർദ്ദേശങ്ങളുടെ ഭാഗമായാണ് 1999-ൽ ഇന്ത്യ സ്വന്തമായി വിമാനവാഹിനി നിർമ്മിക്കാൻ തീരുമാനിച്ചത്. പുതിയ കപ്പലിനും ആദ്യ കപ്പലിന്റെ പേരായ വിക്രാന്ത് എന്ന് തന്നെയാണ് നൽകിയത്. 2009 ഫെബ്രുവരി 28ന് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയാണ് കപ്പലിന് കീലിടൽ ചടങ്ങ് നിർവഹിച്ചത്. തുടർന്ന് കൊച്ചി കപ്പൽ നിർമ്മാണശാലയിലെ സാങ്കേതിക വിദഗ്ദ്ധരും തൊഴിലാളികളും മാനേജ്‌മെന്റും രാത്രി പകലാക്കി പ്രവർത്തിച്ചാണ് വിക്രാന്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 262 മീറ്റർ നീളവും 62 മീറ്റർ വീതിയും 45,000 മെട്രിക് ടൺ ഭാരവുമുള്ളതാണ് ഈ വിമാന വാഹിനി. മിഗ് വിമാനങ്ങൾക്ക് വരെ വിക്രാന്തിൽ നിന്ന് പറന്നുയരാനാകും. ഒരേസമയം മുപ്പത് യുദ്ധവിമാനങ്ങളെ വഹിക്കാൻ ശേഷിയുണ്ട്. കൂടാതെ പത്ത് ഹെലികോപ്ടറുകൾക്കും ഇതിൽനിന്ന് പറന്നുയരാം. റഷ്യയിൽ നിന്ന് ചില വ്യോമയാന ഉപകരണങ്ങൾ ലഭിക്കാൻ വൈകിയതാണ് നിർമ്മാണം ഇത്രയും നീണ്ടുപോകാൻ ഇടയാക്കിയത്.
വിക്രാന്ത് കൂടി ചേർന്നതോടെ നേവിക്ക് നിലവിൽ രണ്ട് യുദ്ധവാഹിനി കപ്പലുകളായി. റഷ്യയിൽനിന്ന് വാങ്ങിയ ഐ.എൻ.എസ് വിക്രമാദിത്യയാണ് മറ്റൊന്ന്. വിക്രമാദിത്യ പടിഞ്ഞാറൻ തീരവും വിക്രാന്ത് കിഴക്കൻ തീരവും സംരക്ഷിക്കും. നിലവിൽ ചൈനയ്ക്കും രണ്ട് വിമാനവാഹിനികളാണുള്ളത്. ഐ.എൻ.എസ് വിശാൽ എന്ന പേരിൽ മൂന്നാമതൊരു വിമാനവാഹിനി കൂടി നിർമ്മിക്കാൻ ഇന്ത്യ തീരുമാനമെടുത്തിട്ടുണ്ട്. വിക്രാന്തിന്റെ നിർമ്മാണം പൂർത്തിയാക്കിയ കൊച്ചി കപ്പൽശാലയെ തേടി കപ്പൽ നിർമ്മാണത്തിനും അറ്റകുറ്റപ്പണിക്കും മറ്റുമായി നിരവധി കരാറുകൾ എത്തുമെന്നതിൽ സംശയമില്ല. നിലവിൽ യൂറോപ്പിലും അമേരിക്കയിലുമാണ് കപ്പൽ നിർമ്മാണ ശാലകളുള്ളത്. ഇന്ത്യയിൽ നിർമ്മിച്ചാൽ ചെലവ് കുറയുമെന്നതിനാൽ കൂടുതൽ സംരംഭകർ കൊച്ചിയിലേക്ക് തിരിയാൻ സാദ്ധ്യത ഏറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |