പ്രമാടം : തോരാമഴയെ തുടർന്ന് കിഴക്കൻ മലയോര മേഖലകളിലെ ജനങ്ങൾ അതീവ ജാഗ്രതയിൽ. ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത വർദ്ധിച്ചതോടെ 20 മേഖലകളെ അതീവ ജാഗ്രതാ മേഖല പട്ടികയിൽ ഉൾപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിൽ നദികളും തോടുകളും കരകവിയുന്നതും വെള്ളക്കെട്ട് രൂപപ്പെടുന്നതും ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
കോന്നി താലൂക്കിലെ 20 പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാദ്ധ്യതയെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട്. ഇതേ തുടർന്ന് പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. സർക്കാർ സംവിധാനങ്ങൾക്ക് പുറമെ യുവജന സംഘടനകളും സേവനസന്നദ്ധരായി രംഗത്തുണ്ട്. താലൂക്ക് ആസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്ന അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ മേൽനോട്ടത്തിലാണ് വിവിധ വകുപ്പുകളുടെ ഏകോപനം.
അച്ചൻകോവിൽ, കോന്നി മേഖലകളിലെ ഉൾവനങ്ങളിൽ തുടർച്ചയായി നേരത്തെ ഉരുൾപൊട്ടിയിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ സേന, അഗ്‌നിശമനസേന, പൊലീസ്, റവന്യൂ അധികൃതർ എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ഏത് സമയവും ദുരന്തനിവാരണ സേനയുടെ സേവനം ലഭ്യമാക്കും.
അതീവ ജാഗ്രതാ പ്രദേശങ്ങൾ
കോന്നി വില്ലേജിലെ പൊന്തനാംകുഴി ഹരിജൻ കോളനി, സീതത്തോട് വില്ലേജിലെ ഗുരുനാഥൻമണ്ണ്, മുണ്ടൻപാറ, ചിറ്റാർ വില്ലേജിലെ മണക്കയം എന്നിവിടങ്ങളിൽ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. ഇവിടങ്ങളിൽ മുൻവർഷങ്ങളിൽ ഉരുൾപൊട്ടി വൻ നാശം സംഭവിച്ചിരുന്നു. സീതത്തോട് വില്ലേജിലെ സീതക്കുഴി, തേക്കുംമൂട്, മൂന്നുകല്ല്, ചിറ്റാർ വില്ലേജിലെ മീൻകുഴി, വയ്യാറ്റുപുഴ, അരുവാപ്പുലം വില്ലേജിലെ മറ്റാക്കുഴി, മുതുപേഴുങ്കൽ, അയന്തിമുരുപ്പ്, മ്‌ളാന്തടം, ക്വാറിമുരുപ്പ്, കൊല്ലൻപടി, പനനിൽക്കുംമുകളിൽ, കരിങ്കുടുക്ക, കല്ലേലി ,വെള്ളികെട്ടി, ഊട്ടുപാറ മിച്ചഭൂമി എന്നിവിടങ്ങളിലും ഉരുൾപൊട്ടൽ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
രാത്രിയാത്രകൾക്ക് നിരോധനം
ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും പുറമെ നദീതീരങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് കിഴക്കൻ മലയോരത്തേക്കുള്ള രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |