ന്യൂഡൽഹി: ലോക്‌സഭയിലെ കോൺഗ്രസ് എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, മണിക്കം ടാഗോർ, ജോതിമണി എന്നിവരുടെ സസ്‌പെൻഷൻ പിൻവലിച്ചു.
നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി ചുമത്തിയതിനെതിരെ പ്ളക്കാർഡുമായി പ്രതിഷേധിച്ചതിന് ജൂലായ് 25നാണ് മൺസൂൺ സമ്മേളനത്തിലെ ബാക്കിയുള്ള ദിവസങ്ങളിലേക്ക് ഇവരെ സസ്‌പെൻഡ് ചെയ്യത്. പ്ളക്കാർഡുമായി വരുന്ന എം.പിമാർക്ക് ഇനി മുതൽ യാതൊരു ഇളവും നൽകില്ലെന്ന് സസ്‌പെൻഷൻ പിൻവലിച്ച ശേഷം സ്‌പീക്കർ ഓം ബിർള വ്യക്തമാക്കി.
എം.പിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നലെ രാവിലെ ലോക്‌സഭ രണ്ടു തവണ പിരിഞ്ഞിരുന്നു. തുടർന്ന് രണ്ടു മണിക്ക് സമ്മേളിക്കുന്നതിന് മുൻപ് ഓം ബിർള സർവകക്ഷിയോഗം വിളിച്ചു. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടപ്പോൾ സഭയിൽ അംഗങ്ങൾ അച്ചടക്കം പാലിക്കുമെന്ന് ഉറപ്പു ലഭിക്കണമെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്. എംപിമാർ തെറ്റ് ആവർത്തിച്ചാൽ ഇനി അവസരം നൽകില്ലെന്നും, സഭയ്‌ക്കുള്ളിൽ പ്ളക്കാർഡ് കൊണ്ടുവന്നാൽ സർക്കാരോ, പ്രതിപക്ഷമോ പറയുന്നത് കേൾക്കില്ലെന്നും സ്‌പീക്കർ പറഞ്ഞു.
രാജ്യസഭയിലും ഇന്നലെ പ്രതിപക്ഷ പ്രതിഷേധത്തിന് ശമനമുണ്ടായില്ല. സഞ്ജയ് റാവത്തിനെതിരായ ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് ശിവസേനാ എം.പിമാരാണ് പ്രതിഷേധത്തിന് മുന്നിൽ നിന്നത്. രാജ്യസഭയിലും അച്ചടക്കം ലംഘിച്ചതിന് 23 പ്രതിപക്ഷ എം.പിമാരെ ഒരാഴ്‌ചത്തേക്ക് സസ്‌പെൻഡ് ചെയ്‌തിരുന്നു. ബഹളത്തിനിടെ ,ഇന്ത്യയുടെ അന്റാർട്ടിക് പര്യവേക്ഷണത്തിന് ആഭ്യന്തര നിയമങ്ങൾ ബാധകമാക്കുന്ന ഇന്ത്യൻ അന്റാർട്ടിക് ബിൽ രാജ്യസഭ പാസാക്കി. ലോക്‌സഭ നേരത്തെ പാസാക്കിയതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |