തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. പന്ത്രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോതമംഗലം, മൂവാറ്റുപുഴ, തിരുവല്ല, ചാലക്കുടി, വെള്ളരിക്കുണ്ട് താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധിയാണ്. എം ജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു.
ആളിയാർ ഡാം തുറന്നു
ജലനിരപ്പ് 1047.35 അടി പിന്നിട്ടതോടെ ഇന്ന് പുലർച്ചെ നാല് മണിക്കാണ് ഡാം തുറന്നത്. സെക്കൻഡിൽ 910 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. ചിറ്റൂർ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |