ന്യൂഡൽഹി: ഹരിയാനയിലെ കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്ന കുൽദീപ് ബിഷ്ണോയ് ബി.ജെ.പിയിൽ ചേർന്നു. ഹരിയാന വിധാൻ സഭയിലെ അംഗത്വം രാജിവച്ചതിന് പിന്നാലെയാണ് കുൽദീപ് ബി.ജെപി.യിൽ ചേർന്നത്.
നാല് തവണ എം.എൽ.എയും രണ്ട് തവണ പാർലമെന്റ് അംഗവുമായ ആളാണ് കുൽദീപ് ബിഷ്‌ണോയ്. അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് തവണ മുൻ എം.എൽ.എയുമായ രേണുക ബിഷ്‌ണോയിയും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്.
ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഉൾപ്പെടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഇവർ അംഗത്വമെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'എക്കാലത്തെയും മികച്ച പ്രധാനമന്ത്രി' എന്ന് വിശേഷിപ്പിച്ച കുൽദീപ് അദ്ദേഹത്തിന്റെ വീക്ഷണത്തെയും പ്രത്യയശാസ്ത്രത്തെയും ബി.ജെ.പിയുടെ നയങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു. ഒരു ഉപാധിയുമില്ലാതെയാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത് രണ്ടാം തവണയാണ് കുൽദീപ് കോൺഗ്രസ് വിടുന്നത്. ഹരിയാന മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഭജൻലാലിന്റെ മകനാണ് കുൽദീപ്. കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥി അജയ് മാക്കന്റെ തോൽവിക്ക് കാരണമായത് കുൽദീപ് ബി.ജെ.പി സ്വതന്ത്രന് വേണ്ടി വോട്ടു മറിച്ചതിനാലെന്ന് ആരോപിച്ച് കോൺഗ്രസ് പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം കുൽദീപ് എം.എൽ.എ സ്ഥാനം രാജിവച്ചിരുന്നു. ഹരിയാനയിലെ വിവിധ ബി.ജെ.പി എം.എൽ.എമാർ കുൽദീപിന്റെ പാർട്ടി പ്രവേശനത്തെ സ്വാഗതം ചെയ്‌തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |