ചാലക്കുടി: പകൽ മഴ വിട്ടു നിന്നതോടെ, വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞെങ്കിലും ഡാമുകളിലെ വെള്ളം ചാലക്കുടിപ്പുഴയിലെത്തിയതോടെ, താഴ്ന്ന പ്രദേശങ്ങളിലെ സ്ഥിതി രൂക്ഷമാണ്.
കാടുകുറ്റി പഞ്ചായത്തിലെ നൂറോളം വീടുകളിൽ വെള്ളം കേറി. ഇവിടെ നിന്ന് കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ മുതലാണ് കാടുകുറ്റിയിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് പാടശേഖരങ്ങളിൽ നിന്നും വെള്ളമെത്തിയത്.
അന്നനാട് പാമ്പുത്തറ കോളനിയിലെ 20 വീടുകളിലേക്ക് വെള്ളം കയറി. വാളൂർ പാടത്ത് മുപ്പത് വീടുകളിലേക്കും മലവെള്ളമെത്തി. അന്നനാട് ചാത്തൻചാൽ, ചാത്തൻമൂല, കല്ലൂർ, അമ്പഴക്കാട് എന്നിവിടങ്ങളിലും ആളുകൾക്ക് വീട് വിട്ടൊഴിയേണ്ടി വന്നു. കൊരട്ടി പഞ്ചായത്തിന്റെ ചില ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി.
കാടുകുറ്റി പഞ്ചായത്തിലെ പാമ്പൂത്തറ, തൂമ്പുമുറിപ്പാടം തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ മുതലാണ് വെള്ളം കയറിയത്. പുഴയുടെ മേൽഭാഗത്ത് പാടശേഖരങ്ങളിൽ നിന്നും ഇറങ്ങിയ വെള്ളം സ്വാഭാവികമായി പുഴയിലേക്ക് തിരിച്ചെത്തുന്നതാണ് താഴ്ന്ന ഭാഗത്തെ വെള്ളക്കെട്ടിന് കാരണമാകുന്നത്. പാമ്പുത്തറയിലെ താലിക്കുഴി പാടശേഖരത്തിൽ നിന്നും വെള്ളം കയറി പ്രദേശത്തെ വീട്ടുകാരെ വെള്ളിയാഴ്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കാവുങ്ങ മോഹനൻ, മുല്ലശേരി സുബ്രൻ, രതീഷ് തുടങ്ങിയവരുടെ വീടുകളിൽ വലിയ തോതിൽ മലവെള്ളമെത്തി.
എല്ലാ വർഷവും ഇത്തരത്തിൽ ദുരിതം അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് വെള്ളക്കെട്ടുണ്ടായ വീട്ടുടമയും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ മറ്റത്തിൽ അജു പറഞ്ഞു. താലിപ്പാടം തോട്ടിൽ നിന്നും വെള്ളമെത്തി ഇതുവഴിയുള്ള ഗതാഗതം നിലച്ചു. വെസ്റ്റ് കൊരട്ടിയിലും ചെറുവാളൂരിലും ഇതേ അവസ്ഥയാണ്. കൊരട്ടി മാള റോഡിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു.
ഒഴുക്കുന്നത് 837 ഘന അടി
പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും പുറത്തേയ്ക്ക് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടില്ല. വെള്ളിയാഴ്ച വൈകീട്ട് 3ന് കണക്ക് പ്രകാരം സെക്കൻഡിൽ 837 ഘന അടി വെള്ളമാണ് ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നത്. തുറന്നിട്ടിരിക്കുന്ന സ്ലൂയിസ് വാൽവിൽ ഒന്ന് അടയ്ക്കാനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം.
അന്നനാട്ടെ ക്യാമ്പിൽ ആള് കൂടുന്നു
കാടുകുറ്റി: കൂടുതൽ ആളുകളെത്തിയതോടെ സജീവമായി അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ്. പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽകൂടി വെള്ളമെത്തിയതോടെയാണ് ക്യാമ്പിലെ അംഗസംഖ്യ കൂടിയത്. 129 കുടുംബങ്ങളിൽ നിന്നായി 330 പേരാണ് വെള്ളിയാഴ്ച ക്യാമ്പിലുള്ളത്. പഞ്ചായത്ത് ഭരണ സമിതി നേതൃത്വം നൽകുന്ന ക്യാമ്പിൽ ജനപ്രതിനിധികൾക്ക് പുറമേ കുടുംബശ്രീ പ്രവർത്തകരും സജീവമാണ്.
സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് പുറമേ സന്നദ്ധ പ്രവർത്തകരും ഭക്ഷ്യവസ്തുക്കൾ ക്യാമ്പിലെത്തിക്കുന്നുണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും ആരോഗ്യ പ്രവർത്തകരെത്തി ക്യാമ്പിലുള്ളവരെ പരിശോധിക്കുന്നുമുണ്ട്. വെള്ളപ്പൊക്ക ഭീഷണി പ്രതിരോധിക്കുന്നതിന് ക്യാമ്പ് ഒത്തൊരുമയോടെ മുന്നേറുന്നുണ്ടെന്ന് പൊതുപ്രവർത്തകൻ ടി.എൻ.സുരേഷ് പറഞ്ഞു.
പഞ്ചായത്തംഗങ്ങളായ രാഖി സുരേഷ്, കെ.എൻ.രാജേഷ് എന്നിവർക്കാണ് ക്യാമ്പിന്റെ ചുമതല. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് പി.സി.അയ്യപ്പൻ തുടങ്ങിവർ നേതൃത്വം നൽകുന്നു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ക്യാമ്പ് സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |