മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അഭിനയരംഗത്ത് എത്തിയിട്ട് 51 വർഷം പിന്നിടുന്നു. 400നു മുകളിൽ സിനിമകളുമായി തലമുറകളെ അത്ഭുതപ്പെടുത്തി നടനവിസ്മയം യാത്ര തുടരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നു തവണയും അഞ്ചു തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. സത്യൻ അവസാനമായി അഭിനയിച്ച അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ മുഖം കാട്ടിയാണ് മമ്മൂട്ടി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ചിത്രം റിലീസായത് 1971 ആഗസ്റ്റ് ആറിനായിരുന്നു. 1980 ൽ എത്തിയ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയുടെ ടൈറ്റിലിലാണ് മമ്മൂട്ടിയുടെ പേര് ആദ്യമായി തെളിയുന്നത്. എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ആസാദ് സംവിധാനം ചെയ്ത ചിത്രത്തിൽ മാധവൻകുട്ടി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. അന്നത്തെ ജൂനിയർ പയ്യനിൽ നിന്ന് ഇന്നത്തെ സിനിമ വസന്തംവരെയുള്ള കാലയളവിൽഒാരോ മലയാളി പ്രേക്ഷകന്റെ മനസിലും ഒരായിരം ഭാവങ്ങളാണ് മമ്മൂട്ടിയുടേതായിട്ടുള്ളത്. എൺപതുകളുടെ തുടക്കത്തിലാണ് മമ്മൂട്ടി വെളളിത്തിരയിൽ ശ്രദ്ധേയനാവുന്നത്.മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ചു. അഭിനയയാത്രയിൽ ഇനി പകർന്നാട്ടം നടത്താൻ വേഷങ്ങളില്ല എന്നതാണ് സത്യം . നിർമ്മാതാവ് എന്ന നിലയിലും തിളങ്ങുന്ന നടനാണ് മമ്മൂട്ടി.ഈ വർഷം പുറത്തിറങ്ങിയ ഭീഷ്മപർവ്വം, സിബി.എെ 5 എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായി മാറുകയും ചെയ്തു. ഒ.ടി.ടി റിലീസായി എത്തിയ പുഴു എന്ന ചിത്രത്തിൽ നായകനും പ്രതിനായകനുമായി പ്രേക്ഷകരെ മമ്മൂട്ടി വിസ് മയിപ്പിച്ചു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം , നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക്, തെലുങ്ക് ചിത്രം ഏജന്റ് എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. ആരാധകർക്ക് ഏറെ പ്രിയപ്പെട്ട പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |