തിരുവനന്തപുരം: ലാബ്രഡോർ ഇനത്തിൽപ്പെട്ട ടിങ്കുവിനെ അവശനായ നിലയിലാണ് ജൂലായ് 25ന് മൃഗാശുപത്രിയിൽ എത്തിച്ചത്. പ്രായം പതിനൊന്ന്. വൃക്കകൾ തകരാറിലായ ടിങ്കുവിനെ രക്ഷിക്കാൻ ഡയാലിസിസ് അല്ലാതെ മറ്റു മാർഗ്ഗമില്ല. അതിന് മെഷീനുണ്ട്. പക്ഷേ, പ്രവർത്തിപ്പിച്ച് നോക്കിയിട്ടില്ല. ടെക്നീഷ്യൻമാരുമില്ല. ഉടമ അനൂപാകട്ടെ, എങ്ങനെയും ടിങ്കുവിനെ രക്ഷിക്കണമെന്ന് യാചിക്കുകയാണ്. ഒടുവിൽ ഡോക്ടർമാർ മെഡിക്കൽ കാേളേജിന്റെ സഹായം തേടി.സർവ ചെലവും വഹിക്കാൻ അനൂപും തയ്യാറായി. രക്തം കുറവാണെന്ന് അറിഞ്ഞപ്പോൾ,അതു നൽകാൻ ജൂലിയും എത്തി.സുഹൃത്തിന്റെ പെറ്റ് ഡോഗാണ് ജൂലി.
തലസ്ഥാന ജില്ലയിൽ മൃഗങ്ങളിൽ നടത്തിയ ഡയാലിസിസ് ട്രയൽ റൺ അങ്ങനെ കുടപ്പനക്കുന്ന് മൾട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിൽ വിജയമായി. ടിങ്കുവിനെ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുടപ്പനക്കുന്ന് പേരാപ്പൂര് കൊടിത്തറ ഉത്രം വീട്ടിൽ അനൂപ്.
ആഗസ്റ്റ് രണ്ടിനായിരുന്നു ഒന്നര മണിക്കൂർ നീണ്ട ആദ്യ ഡയാലിസിസ്. അതു കഴിഞ്ഞപ്പോഴാണ് രക്തക്കുറവ് തിരിച്ചറിഞ്ഞത്. മനുഷ്യർക്ക് ഇതിന് രക്ത ഗ്രൂപ്പ് നോക്കേണ്ടത് നിർബന്ധമാണെങ്കിലും നായ്ക്കൾ ഒരേ ഇനത്തിൽപ്പെട്ടതായാൽ മതി. ആശുപത്രിയുടെ ഡെപ്യൂട്ടി ഡയറക്‌ടർ കെ.എം ജേക്കബ്, അസിസ്റ്റന്റ് ഡയറക്‌ടർ ജെ.രാജീവ്, വെറ്ററിനറി സർജന്മാരായ വി.ലക്ഷ്‌മി, ആർ.അനൂപ്, ധന്യാ തോമസ് എന്നിവരാണ് ഡയാലിസിന് നേതൃത്വം നൽകിയത്. ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പുമായി ആലോചിച്ച് ഉടൻ നടത്താനുള്ള ഒരുക്കത്തിലാണ് ആശുപത്രി അധികൃതർ.
ഡയാലിസിസ് സെന്റർ സ്വകാര്യമേഖലയിൽ എറണാകുളത്ത് ഉണ്ടെങ്കിലും സർക്കാർ തലത്തിൽ കൊല്ലത്ത് മാത്രമേയുള്ളൂ.അവിടത്തെ മെഷീൻ ഇപ്പോൾ പ്രവർത്തനരഹിതമാണ്.
ഒരേ യന്ത്രം, ഒരേ രീതി
#മനുഷ്യർക്ക് ഉപയോഗിക്കുന്ന ഡയാലിസിസ് മെഷീൻ തന്നെയാണ് മൃഗങ്ങൾക്കും ഉപയോഗിക്കുന്നത്
# ഒരു ഡയാലിസിസിന് ചെലവ് ആറായിരം രൂപയോളം
# പത്തുലക്ഷം ചെലവഴിച്ചാണ് ഡയാലിസിസ് സെന്റർ സജ്ജമാക്കിയത്
അനൂപിനെപ്പോലെ മറ്റുള്ളവരും മുന്നോട്ട് വരികയും ചെലവ് വഹിക്കുകയും ചെയ്‌താൽ നമുക്ക് ഒരുപാട് ജീവനുകൾ രക്ഷിക്കാൻ കഴിയും.
ഡോ.ജേക്കബ് കെ.എം
ഡെപ്യൂട്ടി ഡയറക്‌ടർ
മനുഷ്യനെപ്പോലെ ടിങ്കുവും ഒരു ജീവനാണ്. അത് മാത്രമാണ് ചിന്തിച്ചത്. '
അനൂപ് ചന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |