കൊടുമൺ : കുളിപ്പിക്കാൻ കൊണ്ടുപോയ ആന ബുള്ളറ്റ് ബൈക്കിന്റെ ശബ്ദം കേട്ട് വിരണ്ടത് മണിക്കൂറോളം പരിഭ്രാന്തി പരത്തി. അങ്ങാടിക്കൽ വടക്ക് മണക്കാട് ദേവീക്ഷേത്രത്തിന് സമീപം കൊടുമൺ സ്വദേശി ദീപുവിന്റെ ഉടമസ്ഥതയിലുള്ള ശിവശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. മണക്കാട് ക്ഷേത്രത്തിന് സമീപമുള്ള ഒരു പറമ്പിലാണ് ആനയെ സ്ഥിരമായി കെട്ടുന്നത്. ഇന്നലെ രാവിലെ 11 മണിയോടെ കുളിപ്പിക്കാനായി സമീപത്തെ തോട്ടിലേക്ക് കൊണ്ടുവരവെയാണ് ഇടഞ്ഞത്. റോഡിലൂടെ പോയ ബുള്ളറ്റിന്റെ ശബ്ദം കേട്ടയുടനെയാണ് ആന വിരണ്ട് ഓടാൻ തുടങ്ങിയത്. കോമാട്ട് മുക്ക് - മണക്കാട് റോഡിലൂടെ തലങ്ങും വിലങ്ങും ഓടി. ആന ഇടഞ്ഞത് അറിയാതെ ചിലർ മുന്നിൽ വന്നുപെട്ടെങ്കിലും ഉപദ്രവിച്ചില്ല. ഏറെനേരം റോഡിൽ കൂടി ഒാട്ടം തുടർന്നു. ആനയെ തളയ്ക്കാൻ പാപ്പാൻമാർ ആവത് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ പറമ്പിൽ നിന്ന വാഴകൾ വെട്ടി പിണ്ടിയും മറ്റും നൽകി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. നൽകിയ വാഴപിണ്ടി ആന ദൂരെക്ക് വലിച്ചെറിഞ്ഞു. ഇതുവഴിയുള്ള ഗതാഗതം മണിക്കൂറോളം തടസപ്പെട്ടു. വിവരം അറിഞ്ഞ് സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും എത്തി. തടിച്ചുകൂടിയ നാട്ടുകാരെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പണിപ്പെട്ടു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആനയെ മെരുക്കാൻ കഴിഞ്ഞത്. പാപ്പാൻമാർ ചേർന്ന് കയർ എറിഞ്ഞ് കുരുക്കിട്ട് ആനയുടെ കാലുകൾ ബന്ധിച്ച ശേഷം മറിച്ചിട്ടു. പിന്നീട് ചങ്ങല ഉപയോഗിച്ച് പറമ്പിലെ തേക്ക് മരത്തിൽ തളച്ചു. ആന പിന്നീടാണ് ശാന്തനായത്. ഇതിന് മുമ്പ് ആന ശല്യങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ലന്ന് പറയുന്നു. ആനയുടെ ഒരു കണ്ണിന് കാഴ്ചക്കുറവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |