കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപാസ് റോഡ് ചെളിക്കുളമായി മാറി. കുഴികളിൽ വാഹനങ്ങൾ വീണ് കേടുവരുന്നതും യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പുതുമയല്ലതായി. രാത്രിയാണ് അപകടമെങ്കിൽ വലഞ്ഞതു തന്നെ. ചന്തപ്പുര മുതൽ കോട്ടപ്പുറം വരെയുള്ള ബൈപാസിൽ എണ്ണിയാൽ തീരാത്ത കുഴികളുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ കുഴികളുടെ എണ്ണം വീണ്ടും കൂട്ടി.
കെ.എസ്.ഇ.ബി ഓഫീസിനരികിൽ ബൈപാസ് റോഡ് പരക്കെ പൊളിഞ്ഞിരിക്കുകയാണ്. റോഡിലെ കുഴികൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബൈപാസിൽ ഒറ്റയാൾ സമരം നടത്തിയ അബ്ദുൾ ലത്തീഫ് കുത്തിയിരുപ്പ് സമരം നടത്തിയ ഭാഗത്തെ റോഡും തകർന്നിട്ടുണ്ട്.
അപകടം പതിവായതോടെ വാഹനങ്ങൾ കുഴികളിൽ പെടരുതെന്ന മുന്നറിയിപ്പായി ട്രാഫിക് സുരക്ഷാ ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട്. മഴയെത്തിയാൽ റോഡ് തിരിച്ചറിയാനാകാത്ത അവസ്ഥയുണ്ട്. ദേശീയപാത അധികൃതർ കുഴികൾ മൂടിയിരുന്നെങ്കിലും അതെല്ലാം പാഴായി. ടാർ ഉപയോഗിച്ച് നിർമ്മിച്ച റോഡിലെ കുഴികളിൽ കോൺക്രീറ്റ് ഇട്ടാണ് മൂടിയിരുന്നത്.
അടച്ചതിന് പിറകെ വന്ന വാഹനങ്ങൾ കയറിറങ്ങി കുഴികൾ വീണ്ടും രൂപപ്പെട്ടിട്ടുണ്ട്. രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങളാണ് അധികവും അപകടത്തിൽപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |