ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിസിനെത്തിയ ഒൻപത് ശ്രീലങ്കൻ താരങ്ങളെയും ഒരു പരിശീലകനെയും ഗെയിംസ് വില്ലേജിൽ നിന്ന് കാണാതായി. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കാരണം രാജ്യത്തേക്ക് തിരിച്ച് മടങ്ങിപോകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇവർ ഗെയിംസ് വിലേജിൽ നിന്നും ഒളിച്ചുകടന്നതെന്നാണ് സംശയിക്കുന്നത്. ജൂഡോ താരം ചമില ദിലാനി, മാനേജർ അസേല ഡിസിൽവ, ഗുസ്തി താരം ഷാനിത് ചതുരംഗ എന്നിവരെയാണ് ആദ്യം കാണാതാകുന്നത്, ഇതിനുപിന്നാലെയാണ് മറ്റ് ഏഴു ശ്രീലങ്കൻ താരങ്ങളെകൂടി കാണാതാകുന്നത്. ഒരു തൊഴിൽ കണ്ടെത്തി യു കെയിൽ തന്നെ തുടരാനാണ് ഇവരുടെ ശ്രമമെന്ന് ഒരു ശ്രീലങ്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
കാണാതായവരിൽ ചമില ദിലാനി, അസേല ഡിസിൽവ, ഷാനിത് ചതുരംഗ എന്നിവരെ പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇവരുടെ പേരിൽ നടപടി എടുക്കാൻ സാധിക്കില്ലെന്ന് യു കെ പൊലീസ് വ്യക്തമാക്കി. ആറു മാസത്തെ വിസാ കാലാവധിയിലാണ് ഇവർ ഗെയിംസിന് എത്തിയത്. അതിനാൽ തന്നെ ഇവർ നിയമലംഘനം ഒന്നും നിലവിൽ നടത്തിയിട്ടില്ലെന്നാണ് പൊലീസിന്റെ നിലപാട്. കോമൺവെൽത്ത് ഗെയിംസ് കഴിഞ്ഞ് ശ്രീലങ്കയിലേക്ക് തന്നെ മടങ്ങിയെത്തുമെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി കായികതാരങ്ങളുടെയെല്ലാം പാസ്പോർട്ട് ശ്രീലങ്കൻ അധികൃതർ നേരത്തെ തന്നെ വാങ്ങിയിട്ടുണ്ടായിരുന്നു. എന്നാൽ ഇത് മറികടന്നാണ് ഇവർ ഗെയിംസ് വിലേജിൽ നിന്ന് പുറത്തുചാടിയത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നോർവെയിലെ ഓസ്‍ലോയിലേക്ക് ഗുസ്തി ചാംപ്യൻഷിപ്പിനായി പോയ ലങ്കൻ പരിശീലകനെ കാണാതായിരുന്നു. 2014ലെ ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ ഗെയിംസിനെത്തിയ രണ്ട് ശ്രീലങ്കൻ അത്‌ലറ്റുകളെയും കാണാതായിരുന്നു. 2004ൽ ജർമനിയിൽ ഹാൻഡ് ബോൾ ടൂർണമെന്റിനെത്തിയ 23 അംഗ ശ്രീലങ്കൻ ടീമും തിരിച്ചുപോയിരുന്നില്ല. രസകരമായ കാര്യം ശ്രീലങ്കയ്ക്ക് ദേശീയ ഹാന്‍ഡ് ബോൾ ടീം ഇല്ലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |