റാന്നി: സംസ്ഥാന പാതയുടെ നിര്‍മ്മാണം പൂർത്തിയായിട്ടും കുരുക്കഴിയാതെ റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡും റോഡും. കൃത്യമായ പ്ലാനിംഗ് നടത്താത്തതും സിഗ്നൽ സംവിധാനം ഒരുക്കാത്തതുമാണ് ഇവിടെ കുരുക്ക് ഉണ്ടാക്കുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഗതാഗതക്കുരുക്കിന് പുറമെ അപകട പരമ്പരതന്നെ ഉണ്ടാകുന്ന സ്ഥലം കൂടിയാണ് പെരുമ്പുഴ ബസ് സ്റ്റാൻഡ് പരിസരം. സ്റ്റാൻഡിനു പുറമെ റാന്നി താലൂക്ക് ജനറൽ ആശുപത്രിയിലേക്കുള്ള പ്രധാന പാതയുമാണിത്. അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടുവരുന്ന ആംബുലൻസുകൾക്കും പോലും ആശുപത്രിയിലേക്ക് സമയത്ത് കടക്കാൻ കഴിയുന്നില്ല. കഴിഞ്ഞ ഒന്നരവർഷമായി തുടരുന്ന ഗതാഗത സ്തംഭനം മണിക്കൂറുകളോളം കഴിയും കുരുക്കഴിയുവാൻ. റോഡ് പണിനടക്കുന്ന കാലത്ത് റാന്നി ടൗണിലെ ഗതാഗതം തടസപ്പെടാൻ കാരണമായെങ്കിൽ ഇപ്പോൾ ഇരുവശങ്ങളിലും, സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് ഗതാഗതം സ്തംഭിക്കുന്ന വിധത്തിലാണ്. റാന്നി എം.എസ് ഹയർ സെക്കൻഡറി സ്കൂൾ വിട്ട് കുട്ടികൾ പോകുമ്പോഴും ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റാന്നി വഴി മറ്റ് സ്ഥലങ്ങളിലേക്ക് പോകേണ്ട യാത്രക്കാർക്ക് ഗതാഗത സ്തംഭനവും സമയനഷ്ടവുമാണ് ഇതുവഴി എത്തുന്ന ദീര്‍ഘദൂര യാത്രക്കാരെ കാത്തിരിക്കുന്നത്. സംസ്ഥാന പാതയിൽ റാന്നി ടൗണിന്റെ ഭാഗമായ,ചെത്തോങ്കര മുതൽ ബ്ലോക്കുപടി വരെ ഗതാഗതകുരുക്ക് പതിവാണ്. ഇതിന് പരിഹാരം ഉണ്ടാക്കുമെന്ന് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും വികസന സമിതിയോഗത്തിൽ തീരുമാനമെടുത്താലും, നടപ്പാക്കില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ബസ് സ്റ്റാൻഡിൽ കയറാതെ ചില സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റാൻഡിന് പുറത്തു നിറുത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും പലപ്പോഴും ഇവിടെ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |